heavy-rain

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പേമാരി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. എത്രയും പെട്ടെന്ന് തന്നെ ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതിയിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി വരികയാണ്.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. ആഗസ്റ്റ് 08 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് , കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 09 ന് എറണാകുളം,തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.- മുഖ്യമന്ത്രി പറഞ്ഞു.