pm-modi-

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ജമ്മുകാശ്മീർ വിഭജനം നടപ്പാക്കിയ ശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കാശ്മീരിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരും,​ ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം. ജമ്മുകാശ്മീരിൽ നിന്ന് തന്നെയാകും ജനപ്രതിനിധികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ജമ്മുകാശ്മീരിലുണ്ടായത് ചരിത്രപരമായ തീരുമാനമെന്ന് നരേന്ദ്രമോദി പറഞ്ഞു. ജമ്മുകാശ്മീരിൽ ഉണ്ടായത് പുതുയുഗപ്പിറവിയാണ്. കാശ്മീരിന്റെ വികസനത്തിന് തടസമായി നിന്നത് ആർട്ടിക്കൾ 370 ആയിരുന്നു. സർദാർ പട്ടേലിന്റെ സ്വപ്നമാണ് ജമ്മുകാശ്മീർ വിഭജനത്തിലൂടെ നടപ്പാക്കിയതെന്നും മോദി പറഞ്ഞു. തീവ്രവാദം മൂലം 42000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആർട്ടിക്കിൾ 370 കാശ്മീരിൽ ഭീകരതയ്ക്കും അഴിമതിക്കും വളമിട്ടു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി കുടുംബവാഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും മോദി വ്യക്തമാക്കി.


കാശ്മീരിനായി വൻ പ്രഖ്യാപനങ്ങളും മോദി നടത്തി. സദ്ഭരണത്തിന്റെ ഫലം ഉടൻ പ്രതിഫലിക്കുമെന്ന് മോദി പറഞ്ഞു. കാശ്മീരിൽ കേന്ദ്രപദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും. കൂടുതൽ തൊഴിലവസരം ഉണ്ടാകും. സ്വകാര്യനിക്ഷേപം കൊണ്ടുവരും. വികസനത്തിലെ തടസങ്ങൾ ഇനി നീങ്ങും. ജമ്മുകാശ്മീരിന്റെ ആധുനിക വത്കരണത്തിനായിരിക്കും മുൻഗണ നൽകുന്നത്.


മിനിമം കൂലിപോലും തൊഴിലാളികൾക്ക് ലഭിക്കില്ലായിരുന്നു,​ സ്കോളർഷിപ്പ് പദ്ധതി വിപുലീകരിക്കും. സർക്കാർ ജീവനക്കാർക്ക് തുല്യത ഉറപ്പാക്കും. റോഡ്,​ റെയിൽ,​ വ്യോമഗതാഗതം എന്നിവ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.