ന്യൂഡൽഹി: വിട്ടൊഴിയാതെ പെയ്യുന്ന മഴയെ തുടർന്ന് കേരളത്തിലെ 9 ജില്ലയിൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. കാസർകോട്, കോഴിക്കോട്, കണ്ണൂർ, കോട്ടയം, ഇടുക്കി,തൃശൂർ, പാലക്കാട്, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം മലപ്പുറത്ത് നാടുകാണി ചുരത്തിൽ കുടുങ്ങിയവരെ ഇന്ന് രക്ഷിക്കാനാകില്ല. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി ഡി.എഫ്.ഒ അറിയിച്ചു. കാലാവസ്ഥ മോശമായതിനാൽ രാത്രി തിരച്ചിൽ സാദ്ധ്യമല്ല. രാവിലെ ആറ് മണിയോടെ എൻ.ഡി.ആർ.എഫ് സംഘമെത്തി രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ മഴക്കെടുതി നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ജനങ്ങൾ മാറിത്താമസിക്കണം. ഇതുവരെ 13,000 പേർ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.