loksabha-mp

ന്യൂഡൽഹി : പതിനേഴാം ലോക്സഭയിലെക്ക് ജനം തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളുടെ പ്രകടനം ശരിക്കും വിലയിരുത്തേണ്ട സമയമായിട്ടില്ല. കേവലം നൂറുദിവസത്തിൽ താഴെമാത്രമാണ് നമ്മുടെ എം.പിമാർക്ക് ലോക്സഭയിൽ പ്രവർത്തിപരിചയമുള്ളു. എന്നിരുന്നാലും മലയാളി എം.പിമാരുടെ പ്രകടനം മറ്റു സംസ്ഥാനത്തു നിന്നും വിജയിച്ചെത്തിയ എം.പിമാരുടേതുമായി താരതമ്യം ചെയ്താൽ വളരെ മികച്ചതാണെന്ന പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാവുന്നത്.

ലോക്സഭയിൽ ചോദ്യം ചോദിക്കുകയും, ചർച്ചകളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നതിൽ ദേശീയ നിലവാരത്തേക്കാളും ഉന്നതിയിലാണ് മലയാളികളായ എം.പിമാർ. പത്തനംതിട്ട എം.പിയായ ആന്റോആന്റണിയാണ് ലോക്സഭയിൽ ചോദ്യം ഉന്നയിച്ച മലയാളികളായ എം.പിമാരിൽ മുന്നിട്ട് നിൽക്കുന്നത്. അൻപത്തിയൊൻപത് ചോദ്യങ്ങളാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ അദ്ദേഹം ചോദിച്ചത്. ഇദ്ദേഹത്തിന് തൊട്ടുപിന്നാലെ അൻപത്തിനാല് ചോദ്യങ്ങളുമായി ശശിതരൂർ എം.പിയുണ്ട്. ആദ്യമായി ലോക്സഭയിലെത്തിയ മലയാളി എം.പിമാരിൽ എറണാകുളം മണ്ഡലത്തിലെ ജനപ്രതിനിധിയായ ഹൈബി ഈഡനാണ് മുന്നിട്ടുനിൽക്കുന്നത്. അമ്പത്തിമൂന്ന് ചോദ്യങ്ങളാണ് ഹൈബിയുടേതായി ലോക്സഭയിൽ മുഴങ്ങിയത്. തൊട്ടുപിന്നാലെ അൻപത് ചോദ്യവുമായി ടി.എൻ.പ്രതാപനുമുണ്ട്.

അതേസമയം സഭയിൽ നടന്ന ചർച്ചകളിൽ ഏറെ ഇടപെടലുകൾ നടത്തിയത് കൊല്ലം എം.പിയായ എൻ.കെ.പ്രേമചന്ദ്രനാണ്. നാൽപ്പത്തിയേഴ് ചർച്ചകളിൽ എം.പിയായ എൻ.കെ.പ്രേമചന്ദ്രൻ പങ്കാളിയായപ്പോൾ ഇരുപത്തിരണ്ട് സംവാദങ്ങളിൽ പങ്കെടുത്ത് തിരുവനന്തപുരം എം.പി ശശിതരൂരും പങ്കാളിയായി. സി.പി.എമ്മിന് കേരളത്തിൽ നിന്നുള്ള ഏക എം.പിയായ എ.എം ആരിഫ് ഇരുപത്തിയൊന്ന് സംവാദങ്ങളിൽ പങ്കെടുത്ത് തുടക്കക്കാരെ പതർച്ചയില്ലാതെ ലോക്സഭയിൽ മികച്ച പ്രകടനം നടത്തിയെന്നും പഠനഫലം വെളിവാകുന്നു.