തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാക്കൾക്ക് അഭിന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവാർഡ് പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ മഴക്കെടുതിയെ കുറിച്ച് ജോജു ജോർജ് ആശങ്ക പങ്കുവച്ചതിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോൾ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ജോജു ജോർജിനു പുറമെ തെലുങ്ക് ചിത്രത്തിലെ അഭിയനത്തിന് മികച്ച നടിയായ കീർത്തി സുരേഷ്, സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് പ്രത്യേക പരാമർശം ലഭിച്ച സാവിത്രി, ക്യാമറാമാൻ എം.ജെ. രാധാകൃഷ്ണൻ, ഷാജി എൻ. കരുൺ, വിനീഷ് ബംഗ്ലാൻ തുടങ്ങിയവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"ജോസഫി"ലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ചലച്ചിത്ര നടൻ ജോജു ജോർജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്‌പിന്റെയും പ്രതീകമാണ്. അദ്ദേഹത്തെ അഭിനന്ദിച്ചവരോട്, "അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം" എന്നാണു പ്രതികരിച്ചത്.
ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോൾ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അത്.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിന്ദനാർഹമായ നേട്ടങ്ങളാണ് ഇത്തവണ മലയാളികൾ കരസ്ഥമാക്കിയത്. ജോജു ജോർജിനു പുറമെ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കു ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
ക്യാമറാമാൻ എം.ജെ. രാധാകൃഷ്ണനു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിക്കുന്നത് മരണാന്തര ബഹുമതിയായാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ ദൃശ്യമികവിനാണ് ഈ പുരസ്കാരം. കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്‌ഷൻ ഡിസൈനിനുള്ള പുരസ്കാരം ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈൻ നിർവഹിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി.
പുരസ്‌കാര ജേതാക്കളെ അഭിന്ദിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊർജം വലുതാണ്.