തിരുവനന്തപുരം: മറ്റ് ജില്ലകളെ അപേക്ഷിച്ച് തലസ്ഥാന നഗരത്തിൽ കാര്യമായ മഴയൊന്നും പെയ്തില്ല. പക്ഷേ, എന്നിട്ടും നഗരത്തിലെ പലയിടങ്ങളും വെള്ളക്കെട്ടായി. ജനത്തിന് ദുരിതമേകാനും ഗതാഗതം താറുമാറാകാനും ചെറിയ മഴ തന്നെ ധാരാളം.
പ്രധാന റോഡുകൾ പോലും പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണികളായി മാറി. ബൈപാസിലെ സർവീസ് ചില ഭാഗങ്ങൾ ആറു പോലെയായി. അതിന്റെ ഒപ്പം വെട്ടിപ്പൊളിക്കലും കുളമാക്കലും കൂടി നടക്കുമ്പോൾ മഴക്കാല യാത്ര ബഹുജോറാകും.
ബൈപ്പാസ് ഇപ്പോഴത്തെ നിലയിലേക്ക് വികസിപ്പിച്ചു തുടങ്ങിയപ്പോൾ തന്നെ സർവീസ് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത 'സിറ്റി കൗമുദി" പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നു. സർവീസ് റോഡിന്റെ മുട്ടത്തറ ഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശം മുതൽ കുറച്ചുദൂരം ഇന്നലെ രാവിലെ പുഴയായി മാറി. രാവിലത്തെ മഴയിൽ സർവീസ് റോഡിൽ നിന്നു വെള്ളവും ചെളിയുമെല്ലാം പ്രധാന റോഡിലേക്കു കൂടി ഒഴുകി കയറി. ഇതോടെ അപകട സാദ്ധ്യതയേറി. വെള്ളം മോട്ടോർ വച്ച് അടിച്ച് ടാങ്കർ ലോറികളിൽ കയറ്റിയാണ് ബൈപ്പാസിലെ അപകട ഭീതി ഒഴിവാക്കിയത്. അപ്പോഴും സർവീസ് റോഡ് വെള്ളത്തിൽ തന്നെ. പ്രധാന റോഡിൽ പൊട്ടിയ കുപ്പികളും മാലിന്യങ്ങളും അവശേഷിച്ചു.
ഈ വെള്ളക്കെട്ടിനെ അവഗണിച്ചുകൊണ്ട് അതുവഴി വണ്ടി ഓടിച്ചെത്തിയവർ ദുരിതത്തിലായി. കാറുകൾ കഷ്ടിച്ചു കടന്നു പോയപ്പോൾ ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. പാതിവഴിയിൽ നിന്നു പോയ ആട്ടോറിക്ഷകളും ബൈക്കുകളുമൊക്കെ തള്ളി മാറ്റുകയായിരുന്നു. ചിലർക്ക് മലിന ജലത്തിൽ മുങ്ങിക്കുളിക്കാനുള്ള 'ഭാഗ്യ"മുണ്ടായി. കുറച്ചു മാറി കല്ലുംമൂട് ജംഗ്ഷൻ മഴയത്ത് വെട്ടിപ്പൊളിച്ചതോടെ അവിടമാകെ ചെളിക്കുളമായി. ബൈക്കുകൾ തെന്നി മറിഞ്ഞു. ഒരു വശത്ത് ഇപ്പോഴും വെള്ളക്കെട്ടാണ് സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ വെള്ളക്കെട്ടിൽ വീണ് മുങ്ങിത്തപ്പേണ്ടി വരും.
കിഴക്കേകോട്ടയിലെയും തമ്പാനൂരിലെയും ബസ് സ്റ്റേഷനുകളിൽ വലിയ വെള്ളക്കെട്ടുകൾ ഉണ്ടായില്ലെങ്കിലും തമ്പാനൂർ അയ്യപ്പൻ കോവിൽ റോഡ് വെള്ളത്തിൽ മുങ്ങി.
തെക്കേ നട റോഡ് ചെളിക്കുളം, മോചനം അകലെ ?
സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ നട റോഡ് ആകെ ചെളിക്കുളമായി കിടക്കുകയാണ്. ജൂലായ് 19ന് മഴ പെയ്തപ്പോൾ തന്നെ ഇവിടെ അലങ്കോലമായതാണ്. അന്ന് പറഞ്ഞത് മഴ മാറിയാലുടൻ ശരിയാക്കാമെന്നാണ്. എന്നാൽ ഓടയുടെ നിർമ്മാണം കുറച്ചു ഭാഗത്തു നടന്നതൊഴിച്ചാൽ ഒന്നും സംഭവിച്ചാൽ ഇതുവഴിയുള്ള ഗതാഗതം ദുസഹമാണിപ്പോൾ. പ്രദേശവാസികൾക്ക് ഇപ്പോൾ ദുരിതകാലവും
റോഡിൽ ടാർ ചെയ്തിരുന്നതൊക്കെ ഒലിച്ചുപോയി. ശ്രീവരാഹം റോഡ് തുടങ്ങുന്ന ഭാഗത്തെ അയ്യപ്പക്ഷേത്രത്തിന്റെ മുൻവശം മുതൽ വെട്ടിമുറിച്ചകോട്ടയ്ക്ക് പിൻവശം വരെ റോഡ് വെട്ടിമുറിച്ചിട്ടിരിക്കുകയാണ്.
ഒരുവശത്ത് കോൺക്രീറ്റിനുള്ള കമ്പി കൂട്ടിയിട്ടിരിക്കുന്നു. കുറച്ചു മാറി കമ്പി മുറിച്ചു കെട്ടിയ നിലയിലും കിടപ്പുണ്ട്. ഒരു വശത്ത് വിവിധോദ്ദേശ്യ ചാൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. എല്ലായിടത്തും മൂടിയില്ല. നടന്നു പോകുന്നവർ സൂക്ഷിക്കുക. കാൽവഴുതി വീണു പോയാൽ സഹായിക്കാൻ പോലും ആരുമുണ്ടാകില്ല. കാരണം ചെളിയിൽ കാൽതെന്നി വീഴുമെന്ന് കരുതി ഇപ്പോൾ ഇതുവഴി കാൽനടയാത്രക്കാർ കുറവാണ്. മാത്രമല്ല റോഡ് വൺ വേ ആക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ നാലുനടകൾക്കും പുറത്ത് റോഡ്, ഓട നിർമ്മാണം, സൗന്ദര്യവത്കരണം എന്നിവയാണ് ചെയ്യുന്നത്. ഇതിനൊപ്പം വൈദ്യുതി, ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്ന ജോലിയും നടത്തുന്നുണ്ട്. പ്രധാന സ്ഥലത്തെ നിർമ്മാണം പൂർത്തിയായിരുന്നു. അവസാനഘട്ടമായി പടിഞ്ഞാറെ നട മുതൽ വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപം വരെയുള്ള റോഡിന്റെ നവീകരണമാണ് നടക്കുന്നത്. സ്വതവേ ഇടുങ്ങിയ റോഡിൽ ഇരുവശത്തും ഓട നിർമാണത്തിനായി കുഴികളെടുക്കുകയാണ്. വൈദ്യുതി, ടെലിഫോൺ കേബിളുകൾ ഉള്ളിലേക്ക് മാറ്റാനാണ് കുഴിയെടുക്കുന്നത്.
തെക്കേ നടയിൽ കുഴിച്ച മണ്ണ് മുഴുവൻ റോഡിലുണ്ട്. ഇവിടത്തെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടേ ഉള്ളൂ എന്ന് കിടപ്പ് കണ്ടാൽ അറിയാം.
ബീമാപള്ളി, കല്ലുംമൂട്, ഈഞ്ചയ്ക്കൽ ഭാഗത്തു നിന്നു കിഴക്കേകോട്ട ഭാഗത്തേക്കും തിരിച്ചും പോകുന്നതും ഇതുവഴിയാണ്. ഇപ്പോൾ വഴിമാറിയാണ് ബസുകൾ പോകുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നതും ഇവിടെയാണ്. ഈ അവസ്ഥയിൽ ഇവിടേക്ക് പാർക്കു ചെയ്യാൻ വാഹനങ്ങൾക്കു കടന്നു വരാൻ തന്നെ ബുദ്ധിമുട്ടാണ്. എങ്ങാനും ചെളിയിൽ വാഹനങ്ങളുടെ ടയർ പെട്ടുപോയാൽ പെടാപ്പാടുപെടും.
ആനയറയിൽ നിന്നു വെൺപാലവട്ടത്തേക്കാണോ? പെട്ടതു തന്നെ!
പേട്ട ജംഗ്ഷനിൽ നിന്നു പാലം കയറിയിറങ്ങി വെൺപാലവട്ടം വഴി പോകുന്നവർ ഇത്രയും കാലം കുണ്ടും കുഴിയും മാത്രം സഹിച്ചാൽ മതിയായിരുന്നു. ഇപ്പോൾ എല്ലാ കുഴിയിലും വെള്ളക്കെട്ടായി. പത്തു ചുവടുവയ്ക്കുന്നതിനിടയിൽ കടന്നു പോകുന്ന വണ്ടിയുടെ ചക്രം കുഴിയിൽ വീഴുകയും നടന്നു പോകുന്നവന്റെ വസ്ത്രവും ശരീരവും മലിനജലത്താൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്യും!
ആനയറ- വെൺപാലവട്ടം റോഡിലൂടെ കടന്നു പോകുന്നവരും പ്രദേശവാസികളും ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. റോഡ് നവീകരിക്കുമെന്ന് അധികൃതരുടെ വാക്ക് 'പഴയ ചാക്കിന് തുല്യമെന്ന്' നാട്ടുകാർ. കരിക്കകം ക്ഷേത്രം, മെഡിക്കൽ കോളേജ്, കിംസ്, വേളി ഭാഗത്തേക്കു പോകുന്ന ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന റോഡാണിത്. പേട്ട ഓവർബ്രിഡ്ജ് നിർമ്മാണം പൂർത്തിയായത് മുതൽ റോഡും നവീകരിക്കണമെന്ന ആവശ്യം ഉയർന്നതാണ്. വെൺപാലവട്ടം ഭാഗത്താണ് റോഡിലെ കുഴികൾക്ക് ആഴക്കൂടുതലുള്ളത്. മഴപെയ്ത് വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ ഇവിടെ വീണു മറിയുന്നത് പതിവായി.
സുബാഷ് നഗറിലെ കെണി
ശ്രീവരാഹത്തു നിന്ന് ഈഞ്ചയ്ക്കലിലേക്കു പോകുന്ന വഴിയിൽ സുബാഷ് നഗർ ഭാഗത്ത് തോടിനു മുകളിൽ ഒരു പാലവുമുണ്ട് ഈ പാലത്തിന്റെ ഇരുവശത്തും റോഡ് പൊട്ടിപ്പൊളിഞ്ഞല്ല, പൊട്ടിപ്പൊളിഞ്ഞ് കിടങ്ങുകളായി കിടക്കുകയാണ്. ബൈക്കുകളുടെ മുൻവശം കുഴിയിൽ പെട്ടാൽ തലകുത്തനെയാകും നില്പ്. റോഡിൽ മഴവെള്ളം നിറഞ്ഞതോടെ കുഴിയേത് റോഡേത് എന്ന് തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ട്.