kashmir-
KASHMIR

ശ്രീനഗർ: പുതുതായി രൂപംനൽകിയ കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്മീരിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ ബി.ജെ.പി രംഗത്ത്. ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പിയുടെ ജമ്മുകാശ്മീർ ഘടകം 50000 ഇന്ത്യൻ പതാകകൾ കാശ്മീരിൽ വിതരണം ചെയ്യും. ജമ്മുകാശ്മീരിന് പ്രത്യേക ഭരണഘടനാപദവി നൽകുന്ന 370-ാം ആർട്ടിക്കിൾ റദ്ദാക്കുകയും ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിനുശേഷമുള്ള രാജ്യത്തെ ആദ്യ സ്വാതന്ത്ര്യദിന ആഘോഷമാണിത്. മാത്രമല്ല, ഇന്ത്യൻ പതാക ഉപയോഗിച്ചുള്ള കാശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷം കൂടിയാകുമിത്. ''ഇതൊരു ആഘോഷമാണെന്ന് ആളുകൾ മനസിലാക്കണം. എല്ലാ പഞ്ചായത്തിലും വാർഡിലും ഞങ്ങൾ ഇന്ത്യൻ പതാക ഉയർത്തും. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും ഞങ്ങൾ പതാക വിതരണം ചെയ്യും. " ബി.ജെ.പിയുടെ ജമ്മു കാശ്മീർ വിഭാഗം പ്രസിഡന്റ് രവീന്ദർ റെയ്ന പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാശ്മീരിൽ വലിയ ആഘോഷപരിപാടികളും ബൈക്ക് റാലികളും 15ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കും. അതേസമയം, പല പ്രദേശങ്ങളിലും ഭാഗികമായി കർഫ്യൂ നിലനിൽക്കുകയാണ്.

 സ്കൂളുകൾ തുറന്നു

ശ്രീനഗർ: സെക്ഷൻ 144 പിൻവലിച്ചതോടെ ജമ്മുവിൽ സ്കൂളുകളും കോളേജുകളും തുറന്നു. കർഫ്യു ഭാഗികമായി പിൻവലിച്ച ദോദ, കിശ്ത്വാർ ജില്ലകളിലും വെള്ളിയാഴ്ച തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതായി റിപ്പോർട്ടുകളുണ്ട്. കത്വ, സാംഭ, ഉദംപൂർ ജില്ലകളിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതായാണ് വിവരം. അതേസമയം, പൂഞ്ച്, രജൗരി, രംഭാൻ ജില്ലകളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ജമ്മുവിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഭരണകൂടം സെക്ഷൻ 144 പിൻവലിച്ചത്. ആഗസ്റ്റ് അഞ്ചിനായിരുന്നു സുരക്ഷ മുൻനിറുത്തി സെക്ഷൻ 144 ജമ്മുവിൽ പ്രഖ്യാപിച്ചത്.