കരിപ്പൂർ: കനത്ത മഴ കാരണം കൊച്ചി വിമാനത്താവളം അടച്ചതോടെജിദ്ദയിൽ അകപ്പെട്ട യാത്രക്കാരെ സൗദി എയർലൈൻസ് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് 222 യാത്രക്കാരുമായി സൗദിയ ബി 777-300 ഇ.ആർ വിമാനം എത്തിയത്. പിന്നീട് 23 യാത്രക്കാരുമായി ഉച്ചയ്ക്ക് 3.40ന് ജിദ്ദയിലേക്ക് മടങ്ങി.
കോഡ് ‘ഇ’യിൽ ഉൾപ്പെടുന്ന ഈ വിമാനം റൺവേ നവീകരണ ശേഷം ആദ്യമായാണ് കരിപ്പൂരിൽ ഇറങ്ങുന്നത്. 413 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണിത്.
ശനിയാഴ്ച ഇൻഡിഗോയും ദോഹയിൽനിന്ന് അധിക സർവിസ് നടത്തി. വൈകീട്ട് 5.15ന് എത്തിയ വിമാനം ഏഴിന് തിരിച്ചുപോയി. പുലർച്ച മോശം കാലാവസ്ഥയെ തുടർന്ന് സ്പൈസ് ജെറ്റിന്റെ ജിദ്ദ വിമാനം കോയമ്പത്തൂരിലേക്കും ഗൾഫ് എയർ ബഹ്റൈൻ വിമാനം ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. രാവിലെയോടെ തിരിച്ചെത്തിയ വിമാനങ്ങൾ തുടർസർവിസുകൾ നടത്തി. 5.30ന് തിരിച്ചുപോകേണ്ട ഗൾഫ് എയർ 8.40നാണ് മടങ്ങിയത്. മസ്കറ്റിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം എട്ട് മണിക്കൂർ വൈകി ഉച്ചക്ക് 3.35നും തിരുവനന്തപുരം-കോഴിക്കോട്-ദോഹ വിമാനം നാല് മണിക്കൂർ വൈകി 3.04നും കരിപ്പൂരിൽ ഇറങ്ങി.