cm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നമുക്ക് ഭീമമായ തുകയാണ് ലഭിച്ചത്. അതിൽ അസൂയയുള്ളവരും കാണുമായിരിക്കും. ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങൾ നാടിനോട് ചെയ്യുന്ന ഹീനപ്രവർത്തിയാണ്. വ്യാജപ്രചാരണങ്ങൾ തടയാൻ കൂട്ടായ ശ്രമം വേണം'-അദ്ദേഹം പറഞ്ഞു.

'രാവിലെ ഒമ്പത് മണിവരെയുള്ള കണക്ക്പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ 60 പേരുടെ മരണം സ്ഥിരീകരിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ഒന്ന് രണ്ട് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 227333 ആളുകളുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകളെ കാണാൻപോകുന്നവർ ചിട്ട പാലിക്കണം. പ്രത്യേക ചുമതലയില്ലാത്തവരാരും ക്യാമ്പുകളിൽ പ്രവേശിക്കരുത്.

കവളപ്പാറയിൽ മണ്ണിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രസേനയും അഗ്നിശമനസേനയുമൊക്കെ രംഗത്തുണ്ട്. മലപ്പുറം,വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ടീമുണ്ട്. പുത്തുമലയിലും കവളപ്പാറയിലും മഴ അൽപ്പം കുറഞ്ഞിട്ടുണ്ട്. അതിനാൽ രക്ഷാപ്രവർത്തനം നല്ലരീതിയിൽ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ'.-മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.