ശ്രീനഗർ: ലഡാക്ക് അതിർത്തിയിൽ പാകിസ്ഥാൻ തങ്ങളുടെ പോർവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ട്. അതേസമയം പാകിസ്ഥാന്റെ നീക്കങ്ങളും അതിർത്തിയിൽ വിമാനം വിന്യസിച്ചതും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേർന്നുള്ള സ്കർദു എയർ ബേസിലാണ് പാകിസ്ഥാൻ വിമാനങ്ങൾ കാണപ്പെട്ടത്. സി-130 എന്ന് പേരുള്ള മൂന്ന് ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് പാകിസ്ഥാൻ ഇവിടെ ഇറക്കിയത്. പോർവിമാനങ്ങൾക്ക് ആവശ്യമായ പടക്കോപ്പുകൾ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.
ഇത്തരത്തിൽ ഏതാനും ഉപകരണങ്ങൾ പാകിസ്ഥാൻ ഈ എയർ ബേസിൽ ഇതിനോടകം ഇറക്കിയിട്ടുമുണ്ട്. അധികം താമസിയാതെ തന്നെ പാകിസ്ഥാൻ വ്യോമസേനയുടെ പോർവിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റർ വിമാനങ്ങൾ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാൻ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്. പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേർന്ന് കിടക്കുന്ന സ്കർദു എയർ ബേസ്.
മുൻപും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോൾ ഇതേ വ്യോമത്താവളത്തിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പാകിസ്ഥാന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് അതിർത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് ഇന്ത്യ കരുതുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കങ്ങൾ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സസൂക്ഷ്മമം നിരീക്ഷിച്ച് വരികയാണ്.