ആലപ്പുഴ: ഇടവിട്ട് ശക്തമായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാടിനെ വീണ്ടും മുക്കുന്നു. 21 പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. കൂടുതൽ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. കുട്ടനാട്ടിൽ എടത്വ, ചമ്പക്കുളം, കൈനകരി കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന 20 പാടശേഖരങ്ങളിലെ 3,445 ഏക്കർ കൃഷി മടവീണും വെള്ളം കരകവിഞ്ഞും നശിച്ചു.
ഇത്‌മൂലം പൊങ്ങപ്ര, മണിമലക്കാട്, എഴുകാട്ടിൻ, മൂലപ്പള്ളിക്കാട്, വച്ചാൽ, പഴൂർ, കനകാശേരി, വലിയകരി, മീനപ്പള്ളിക്കായൽ, ആറുപങ്ക്, ചെറുകാലിക്കായൽ, നടുത്തുരുത്ത്, പുത്തൻവരമ്പിനകം, വടകര, ദേവസ്വം വരമ്പിനകം, ഹസ്തമം, മുക്കോടി വടക്ക്, വലിയ പട്ടത്താനം, ചുങ്കം ഇടത്തിങ്കൽ, തായങ്കരി ചിറയ്ക്കകം എന്നീ പാടങ്ങളിലെ 40 ദിവസം പ്രായമുള്ള നെൽ ചെടികളാണ് വെള്ളം പൊങ്ങി നശിച്ചത്. വെള്ളം കവിഞ്ഞൊഴുകിയും മടവീണുമാണ് കൃഷി നശിച്ചത്. കൃഷിയിറക്കാൻ ഏക്കറിന് 20,000 രൂപയുടെ മേൽ കർഷകർക്ക് ചെലവായിട്ടുണ്ട്. പല പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. അപ്രതീക്ഷിതമായ മടവീഴ്ചയിൽ പതറി കൈയിൽ കിട്ടിയതുമായി ജനം പലായനം തുടരുകയാണ്.
കൈനകരി വടക്കിലെ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിലാണ് മടവീണത്. മൂന്ന് പാടങ്ങളും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ രാത്രിയിലാണ് വെള്ളം കുതിച്ചുകയറിയത്. പല വീടുകളുടെയും മേൽക്കൂര വരെ വെള്ളമായി. വീട്ടു സാധനങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. പ്രളയം കഴിഞ്ഞ് ഒരു വർഷം തികയവേ അതിന്റെ ആവർത്തനമെന്നപോലെ വെള്ളം കലിതുള്ളിയപ്പോൾ നിസഹായകരായി നോക്കി നിൽക്കാനേ പലർക്കും കഴിയുന്നുള്ളൂ.
ഇന്നലെ രാവിലെ ബോട്ടിൽ കൈനകരിയിലെത്തിയ കളക്ടർ ഡോ.അദീല അബ്ദുള്ള മടവീണ പ്രദേശങ്ങൾ കണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇവിടത്തെ 65 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജല ഗതാഗത വകുപ്പിന്റ രണ്ടു ബോട്ടുകളിലും മൂന്നു വാട്ടർ ആംബുലൻസിലും രണ്ട് ഫയർ ആൻഡ് റെസ്‌ക്യൂ ബോട്ടുകളിലുമാണ് ആളുകളെ രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നാഷണൽ ഹെൽത്ത് മിഷൻ, ജലഗതാഗത വകുപ്പ്, കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിച്ച് കൈനകരിയിൽ ഉള്ളവരെ ഒഴിപ്പിച്ച് മാതാ ജെട്ടിയിലെത്തിച്ച ശേഷം ആലപ്പുഴ എസ്.ഡി.വി ജെ.ബി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പിലുള്ളവർക്ക് ഭക്ഷണമുൾപ്പെടെ അമ്പലപ്പുഴ തഹസീൽദാറുടെ നേതൃത്വത്തിൽ നൽകുന്നു.
പമ്പ, അച്ചൻകോവിൽ ആറുകളിലെ ജലനിരപ്പ് കുറയാത്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതും അപ്പർ കുട്ടനാടൻ മേഖലയും വെള്ളത്തിലാണ്. കൂടുതൽ കുടുംബങ്ങളും ക്യാമ്പുകളിലേക്ക് മാറി. ആയിരത്തിൽപരം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
വീടുകളിൽ വെള്ളം കയറിയ 1014 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ 22 ക്യാമ്പുകൾ ആരംഭിച്ചു. കഴിഞ്ഞ പ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകളുള്ളതിനാൽ ആളുകൾ സ്വയം ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറാൻ തയ്യാറാകുന്നുണ്ട്.
ചെങ്ങന്നൂരിലേക്ക് ബോട്ടുകൾ
രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ മൂന്ന് മത്സ്യബന്ധന ബോട്ടുകൾ ആലപ്പുഴയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് അയച്ചു. ഇതിൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായ മത്സ്യത്തൊഴിലാളികളുമുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലുമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ 6290 പേർ
ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിലുമായി 52 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. ഇന്നലെ രാത്രി 10.30നുള്ള കണക്ക് പ്രകാരം 1686 കുടുംബങ്ങളിലെ 6290 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 2331 പുരുഷന്മാരും 2822 സ്ത്രീകളും 1137 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂരിലെ 26 ക്യാമ്പുകളിലായി 1774 പേരും മാവേലിക്കരയിലെ ഒമ്പത് ക്യാമ്പുകളിലായി 640 പേരുമുണ്ട്. നാലു വീതം ക്യാമ്പുകളുള്ള കുട്ടനാട്ടിൽ 303 പേരും ചേർത്തലയിൽ 163 പേരുമാണ് ഉള്ളത്. കാർത്തികപ്പള്ളിയിൽ എട്ട് ക്യാമ്പുകളിലായി 2330 പേരുണ്ട്. അമ്പലപ്പുഴയിലുള്ള ഒരു ക്യാമ്പിൽ 1080 പേരുണ്ട്.
മരക്കൊമ്പുകൾ നീക്കുന്നു
പുളിങ്കുന്ന് പാലത്തിന് താഴെ അടിഞ്ഞുകൂടിയ മരക്കൊമ്പുകളും തടിക്കഷ്ണങ്ങളും നീക്കാൻ ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ നിർദ്ദേശപ്രകാരം എൻ.ഡി.ആർ.എഫിന്റെ സഹായം തേടി. ചെങ്ങന്നൂരിൽ അടിയന്തര സഹായത്തിന് നിയോഗിക്കാൻ 12 അംഗ എൻ.ഡി.ആർ.എഫ് സംഘം എൻജിനീയറിംഗ് കോളേജിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സൈന്യത്തിന്റെ 43 പേർ നെടുമുടിയിലെ സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്നു. മിലിട്ടറിയുടെ 17 പേരെ മുട്ടാറിലേക്കും നിയോഗിച്ചു.