puthumala

വയനാട്: പുത്തുമലയിൽ ദുരന്തമുണ്ടാവാൻ കാരണം ഉരുൾപ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. ദുർബല പ്രദേശമായ മേഖലയിൽ നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോർട്ട്. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.

ഇവിടുത്തെ മേൽ മണ്ണിന് 1.5 മീറ്റർ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വൻ പാറക്കെട്ടുമാണ്. മേൽമണ്ണിന് 2.5 മീറ്ററെങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളിൽ വൻ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. ചെറിയ ഇടവേളകളിൽ രണ്ട് തവണ പുത്തുമലയ്ക്കുമേൽ മണ്ണിടിച്ചിറങ്ങി. 20% മുതൽ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായതെന്നും ഇവർ പറയുന്നു.

വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുൾപൊട്ടൽ നാഭിയെന്നാണ് വിളിക്കുക. എന്നാൽ, പുത്തുമലയിൽ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്. ഏകദേശം അഞ്ച് ലക്ഷം ടൺ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റർ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നിരവധി മനുഷ്യരുടെ ജീവനും ഒട്ടേറെ വസ്തുവകകളും ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുൾപൊട്ടലെന്ന് വിളിക്കുന്നത് തെറ്റെന്നും മണ്ണ് സംരക്ഷ വകുപ്പ് പറയുന്നു.