ernakulam-district-collec

പ്രളയത്തിൽ സ്വന്തം ജീവൻ പോലും പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കുന്നവരെയും, തന്റെ സമ്പാദ്യം മറ്റുള്ളവരുടെ ക്ഷേമത്തിനായി നൽകുന്ന നൗഷാദുമാരെയും നമ്മൾ കണ്ടു. അത്തരത്തിൽ ഏലൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽവച്ചുള്ള ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്.

മൂന്ന് മണിയോടെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ തന്നോട് ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചവരെപ്പറ്റിയാണ് കളക്ടറുടെ കുറിപ്പ്. ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവും നൽകി. ഈ സ്നേഹമാണ് തന്റെ ഊർജമെന്നും ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം .

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത് . വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നകുന്നതെന്നു മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.