കൊച്ചി: 'ഇതൊന്നും ആളുകളറിയാനായി ചെയ്‌തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്ക്കേണ്ടതുള്ളൂ, അതേ ചെയ്‌തുള്ളൂ"- സോഷ്യൽ മീഡിയയിൽ താരമായപ്പോഴും പി.എം. നൗഷാദിന്റെ വാക്കുകളിൽ എളിമ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങൾ ചാക്കുകളിൽ വാരിക്കെട്ടി നൽകിയാണ് നൗഷാദ് കരുണയുടെ വെളിച്ചമേകിയത്.
ബലിപ്പെരുന്നാൾ ആഘോഷിക്കേണ്ട സമയത്താണ് രണ്ടാമതെത്തിയ പ്രളയമഴ വടക്കൻ കേരളത്തെ തകർത്തത്. ദുരിതാശ്വാസത്തിന് സംഭാവന ചെയ്യണോ വേണ്ടയോയെന്ന് സംശയിച്ചവരുടെ മുന്നിലേക്കാണ് പെരുന്നാൾ, ഓണം കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങൾ നൗഷാദ് വാരി നൽകിയത്. വലിയ നഷ്ടമല്ലേ ചോദ്യത്തോട് 'പോകുമ്പോൾ നമ്മളാരും ഇത് കൊണ്ടുപോകൂല്ലല്ലോ. ഇതാണ് എന്റെ പെരുന്നാൾ" എന്നായിരുന്നു മറുപടി. സിനിമതാരം രാജേഷ് ശർമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നൗഷാദിന്റെ നല്ല മനസ് ലോകം അറിഞ്ഞത്.
പിന്നീട് നൗഷാദിന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ എല്ലാ ഭാഗത്ത് നിന്നും വിളികളായിരുന്നു. രാത്രി രണ്ട് മണിക്ക് ഫോൺ സൈലന്റാക്കിയതോടെയാണ് ഉറങ്ങാൻ കഴിഞ്ഞതെന്ന് ഭാര്യ നിസ പറയുന്നു. പെരുന്നാൾ ദിനത്തിൽ നൗഷാദ് പള്ളിയിൽ പോയപ്പോൾ ഭാര്യ ഫോണെടുത്തപ്പോളും അഭിനന്ദന പ്രവാഹമായിരുന്നു. അവരിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി മുതൽ ജയസൂര്യവരെയുണ്ട്.
കൂടാതെ മന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിൽ അഭിനന്ദിച്ചു. കണ്ടും കേട്ടുമറിഞ്ഞ് വീട്ടിലുമെത്തിയത് നിരവധി അതിഥികൾ. നഷ്ടം നികത്താൻ ചിലർ പണവും വാഗ്‌ദാനം ചെയ്‌തു. 'എനിക്ക് പണം വേണ്ട. അത് പാവപ്പെട്ട രോഗികൾക്കോ പണത്തിന് ബുദ്ധിമുട്ടുന്നവർക്കോ നൽകിയാൽ മതി" - സ്നേഹപൂർവം നിരസിക്കുകയാണ് നൗഷാദ്.
അഞ്ചു വർഷമായി വൈപ്പിൻ മാലിപ്പുറത്തെ പനച്ചിക്കൽ വീട്ടിൽ ഭാര്യ നിസയ്‌ക്കും മക്കൾ ഫർസാനയ്ക്കും ഫഹദിനൊപ്പമാണ് താമസം. ബലിപെരുന്നാളാണെങ്കിലും പ്രളയത്തിൽ മുങ്ങിയവരെ ഓർക്കുമ്പോൾ മറ്റൊരു ആഘോഷത്തിനും മനസ് അനുവദിക്കില്ലെന്ന് നൗഷാദ് പറയുന്നു. രണ്ടുദിവസങ്ങളായി സോഷ്യൽമീഡിയയിൽ നൗഷാദ് വിശേഷങ്ങളുടെ പ്രളയമാണ്. കലാകാരനായ ഡാവിഞ്ചി സുരേഷ് നൗഷാദിന്റെ രൂപം തുണിയിലുണ്ടാക്കിയതും വൈറലായി.