മുംബയ്: പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഒന്നരമാസം കൂടെതാമസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 38കാരിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 29-നാണ് നെഹ്‌റു നഗറിൽ താമസിക്കുന്ന 16കാരനെ കാണാതായത്. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞ് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതിനിടെ സമീപവാസിയായ 38കാരിയെയും കാണാതായിരുന്നു. എന്നാൽ കുട്ടിയെ കാണാതായി ഒരുമാസത്തിന് ശേഷമാണ് പിതാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. സ്ത്രീയുടെ ഭർത്താവും അതേദിവസം ഭാര്യയെ കാണാനില്ലെന്നും പരാതി നല്‍കി. ഇതോടെയാണ് രണ്ട് പരാതികളും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം തോന്നിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടിയും സ്ത്രീയും തമ്മിൽ മൂന്നുമാസമായി പരിചയത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കുർളയിലെ റെയിൽവേ ട്രാക്കിന് സമീപത്തെ കുടിലിൽനിന്ന് ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.
ജൂൺ 29-ന് വീട്ടിൽനിന്നിറങ്ങിയ തന്നെ സ്ത്രീ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മൊബൈൽ ഫോണുകൾ നശിപ്പിക്കുകയും ചെയ്‌തെന്ന് 16കാരൻ പൊലീസിനോട് പറഞ്ഞു. പിന്നീട് കുട്ടിയുമായി സ്ത്രീ ന്യൂഡൽഹിയിലെത്തി താമസിക്കാനിടം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ ഇരുവരും ബറോഡയിലേക്കും അവിടെനിന്ന് നവസാരിയിലേക്കും പോയി. ഓഗസ്റ്റ് 11-നാണ് മുംബയിലേക്ക് വരുന്നത്.
സ്ത്രീയോടൊപ്പം കഴിഞ്ഞദിവസങ്ങളിൽ തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും 16കാരൻ മൊഴി നല്‍കിയിട്ടുണ്ട്. ഇതേതുടർന്ന് സ്ത്രീക്കെതിരെ പോക്‌സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.