ന്യൂഡൽഹി: ഇന്ത്യയുടെ ആണാവായുധ നയത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. നിലവിൽ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെ നയം. ഈ നയത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നാണ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ പൊക്രാനിൽ മുൻ പ്രധാനമന്ത്രി അടൽവിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാർഷികത്തിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
'ആണവായുധങ്ങൾ ആദ്യം ഉപയോഗിക്കില്ലെന്ന നയമാണ് ഇന്ത്യയ്ക്കുള്ളത്. ഇപ്പോഴും അത് തന്നെയാണ് തുടരുന്നത്. എന്നാൽ ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാനാവില്ലെന്ന് രാജനാഥ് സിംഗ് പറഞ്ഞു. അതേസമയം, സാഹചര്യത്തിനനുസരിച്ച് ഇന്ത്യയുടെ നയം മാറുമെന്ന സൂചനയാണ് പ്രതിരോധമന്ത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. കാശ്മീർ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന പാകിസ്ഥാന് ഇത് ഇന്ത്യയുടെ മുന്നറിയിപ്പായും കണക്കാക്കാം. വാജ്പേയിക്ക് പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രതിരോധമന്ത്രി പൊക്രാനിലെ ആണവപരീക്ഷണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ സന്ദർശിച്ചു.