തിരുവനന്തപുരം: ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തിന്റെ പരമ്പരാഗത ജലമാർഗമായിരുന്ന പാർവതി പുത്തനാറിന്റെ ശുചീകരണം നടന്നുവരികയാണ്. ഡ്രെയിനേജ് മാലിന്യങ്ങളും കുളവാഴയും നിറഞ്ഞ പാർവ്വതി പുത്തനാറിലെ ശുചീകരണ പ്രവർത്തനങ്ങൾ പലതവണയായി നടക്കുന്നുണ്ടെങ്കിലും ശുചീകരണം ഒരിടത്തും എത്തിയിരുന്നില്ല. പാർവതി പുത്തനാറിലെ മാലിന്യങ്ങൾ തന്നെയായിരുന്നു വില്ലൻ. പാർവതി പുത്തനാറിലെ മാലിന്യങ്ങൾ ഇന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും പണി കൊടുത്തു.
ഇന്ന് വെെകിട്ട് നാല് മണിയോടെയാണ് കടകംപള്ളി സുരേന്ദ്രനും സംഘവും പാർവതി പുത്തനാറിലെ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയത്. പാർവതി പുത്തനാറിന്റെ വേളി ബോട്ട് ക്ലബ് മുതൽ വള്ളക്കടവ് വരെയുള്ള ഭാഗത്തുള്ള ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനായിരുന്നു മന്ത്രി എത്തിയത് . ഇതിനായി ബോട്ടിലണ് മന്ത്രി യാത്ര തീരുമാനിച്ചിരുന്നത്. മന്ത്രിയും കൂട്ടരും ശുചീകരണങ്ങൾ പ്രവർത്തനങ്ങൾ വിലയിരുത്താൻ പുറപ്പെട്ടത്.
മന്ത്രി സഞ്ചരിക്കുന്ന ബോട്ടിന് വഴികാട്ടിയായി മുന്നിൽ മറ്റൊരു ബോട്ടും പിന്നിൽ മാദ്ധ്യമപ്രവർത്തകരുടെ ബോട്ട് ഉണ്ടായിരുന്നു. കുറച്ചുദൂരം ബോട്ട് സുഖമായി മുന്നോട്ട് പോയെങ്കിലും കരിക്കകം ഭാഗത്ത് എത്തിയപ്പോൾ പൈലറ്റ് ബോട്ട് മുന്നോട്ട് പോകാനാകാതെ അവിടെ കുടുങ്ങി. തുടർന്ന് ആ ബോട്ടിലുള്ളവർ പരിശോധിച്ചപ്പോഴാണ്ബോട്ടിന്റെ എഞ്ചിനിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എൻജിനിൽ കുടുങ്ങിയ പ്ലാസ്റ്റിക് നീക്കാവുന്നത്രയും നീക്കി ബോട്ട് മുന്നോട്ട് യാത്ര തുടർന്നു. എന്നാഷ തൊട്ടുപിന്നാലെ മന്ത്രി സഞ്ചരിച്ച ബോട്ടിന്റെ എൻജിനിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുങ്ങി ബോട്ട് നിന്നു. ഈ ബോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയെങ്കിലും യാത്ര തുടർന്നെങ്കിലും മാലിന്യം കുടുങ്ങുന്നത് തുടർന്നു. അവസാനം ബോട്ട് യാത്ര തുടരാനാവാതെ കരിക്കകത്ത് യാത്ര അവസാനിപ്പിച്ച് മന്ത്രിക്ക് മടങ്ങേണ്ടി വന്നു.