യു.എൻ: കാശ്മീർ വിഷയം യു.എൻ രക്ഷാ സമിതി ഇന്നലെ രാത്രി ചർച്ചയ്ക്കെടുത്തു. നാല് പതിറ്റാണ്ടിനു ശേഷമാണ് ഈ വിഷയം യു.എന്നിൽ ചർച്ചയ്ക്കെത്തുന്നത്. കാശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യണമെന്ന ചൈനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി. ചർച്ചയിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിുടെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണ്. ചൈന പാകിസ്ഥാനൊപ്പമാണ്.
അതേസമയം, ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ചൈനയ്ക്ക് പുറമെ അമേരിക്കയുടെ കൂടെ പിന്തുണ ഉറപ്പാക്കാൻ ചർച്ചയ്ക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. 20 മിനിട്ടോളം ട്രംപും ഇമ്രാനും ഫോണിൽ സംസാരിച്ചു.
ആർട്ടിക്കിൾ 370 സംബന്ധിച്ച വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഭീകരത അവസാനിപ്പിച്ചാൽ ചർച്ചയാകാമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കാശ്മീരിൽ സമാധാനം ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ യു.എന്നിനെ അറിയിച്ചു. പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്ന് യു.എൻ പ്രതിനിധി സയിദ് അക്ബറുദ്ദീനും വ്യക്തമാക്കി.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ രഹസ്യ ചർച്ച നടത്തണമെന്നാണ് യു.എൻ രക്ഷാ സമിതിയോട് ചൈന ആവശ്യപ്പെട്ടിരുന്നത്. കാശ്മീർ വിഷയം ചർച്ച ചെയ്യാൻ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങൾക്കും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദും കത്തയിച്ചിരുന്നു.
പാകിസ്ഥാൻ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നുമായിരുന്നു കത്തിലെ പരാമർശം. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ കത്ത് പരാമർശിച്ച് ചൈന രംഗത്തെത്തിയത്.
ഇന്ത്യയും താർ നിറുത്തി
ന്യൂഡൽഹി: രാജസ്ഥാനിലെ ജോധ്പൂരിൽനിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്കുള്ള താർ എക്സ്പ്രസ് ട്രെയിൻ ഇന്ത്യ റദ്ദാക്കി. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണിത്. ഇന്നലെ മുതൽ സർവീസ് റദ്ദാക്കിയതായി നോർത്ത് വെസ്‌റ്റേൺ റെയിൽവേയ്‌സാണ് അറിയിച്ചത്. ഇന്നലെ 45 പേരാണ് പാകിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ജോധ്പൂരിലേക്കുള്ള താർ എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്ഥാൻ നേരത്തേ നിറുത്തലാക്കിയിരുന്നു. അതിനുമുമ്പ് ഡൽഹി-ലാഹോർ സർവീസ് നടത്തുന്ന സംഝൗത എക്സ്‌പ്രസ് നിറുത്തലാക്കുന്നതായി പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ പാകിസ്ഥാൻ റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു പ്രഖ്യാപനം.
താറിന്റെ വഴി
രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് യാത്ര തുടങ്ങും
പാക് അതിർത്തിയിലെ ഇന്ത്യൻ പ്രദേശമായ മുനബാവോയിൽ യാത്ര അവസാനിക്കും
കസ്റ്റംസ് ക്ലിയറൻസിനുശേഷം പാക് അതിർത്തിക്കകത്ത് തയ്യാറാക്കി നിർത്തുന്ന ട്രെയിനിൽ തുടർയാത്ര (ഇതിന്റെ പേരും താർ എക്സ്‌പ്രസ് എന്നാണ്. )
ഈ യാത്ര പാകിസ്ഥാനിലെ കറാച്ചിയിൽ അവസാനിക്കും