news

1. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. അഭിമുഖത്തിന് ഒടുവിലാണ് കപില്‍ ദേവ് സമിതിയുടെ പ്രഖ്യാപനം. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് ശാസ്ത്രി എന്ന് കപില്‍ ദേവ് അറിയിച്ചു. മൈക്ക് ഹെസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതും എത്തി. മൂന്നാം തവണയാണ് രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആകുന്നത്. കോച്ചിന്റെ കാലാവധിയും വേതനവും ബി.സി.സി.ഐ തീരുമാനിക്കുമെന്ന് കപില്‍ ദേവ്. 2017ല്‍ അനില്‍ കുംബ്ലയുടെ പകരക്കാരനായി ആണ് രവി ശാസ്ത്രി ചുമതല ഏറ്റത്.




2. ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെയും, കുട്ടനാട് താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാം പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി എന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കി ഇരുന്നത്. ഇതും പിന്‍വലിച്ചിട്ടുണ്ട്.
3. അതേസമയം, നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇന്ന് മാത്രം 5 മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ, കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഇനി 21 പേരെ കൂടി കണ്ടെത്തണം. മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. അവസാന ആളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരും എന്ന് അധികൃതര്‍.
4. കാശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടി യു.എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യും. യു.എന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്, രക്ഷാസമിതി സ്ഥിര അംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ച.് കാശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച ചൈന, ഇന്ത്യ- പാക് പ്രശ്നം അജണ്ടയില്‍ ഉള്‍പ്പെടുത്തി കാശ്മീര്‍ ചര്‍ച്ച ചെയ്യണം എന്ന് യു.എന്നിനോട് ആവശ്യപെടുക ആയിരുന്നു. കാശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
5. അതേസമയം, ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വിജ്ഞാപനം റദ്ദാക്കണം എന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി. നടപടി, രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ പിഴവുണ്ട് എന്ന നിരീക്ഷണത്തോടെ. വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികളിലും പിഴവുണ്ട്. രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ല എന്നും ഇത് എന്തുതരം ഹര്‍ജി എന്നും കോടതിയുടെ ചോദ്യം. വ്യാപക പിഴവുകള്‍ കണ്ടെത്തിയത്, അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളില്‍
6. കാശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണം എന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ ഏര്‍പ്പെടുത്തി ഇരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതിയോട് കാശ്മീര്‍ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുത് എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെടുക ആയിരുന്നു. തുടര്‍ന്ന് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. അതിനു ശേഷം ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുക ആയിരുന്നു
7. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ തടയണ കേസില്‍ നിര്‍ണായ ഇടപെടലുമായി ഹൈക്കോടതി. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയില്‍ ഉള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇത്രയേറെ ദുരിന്തങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചോദിച്ച കോടതി തടയണ പൊളിക്കുന്നതിന്റെ ചെലവ് നിര്‍മ്മിച്ചവര്‍ തന്നെ വഹിക്കണം എന്നും കളക്ടറുടെ സാനിധ്യത്തില്‍ സ്ഥലം വിശദമായി പരിശോധിക്കണം എന്നും ഉത്തരവിട്ടു.
8. തടയണ സ്ഥിതി ചെയ്യുന്നതിന്റെ പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരിന്തം ഉണ്ടായത്. അതോടൊപ്പം, തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുര്‍ച്ചയായി ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ സാഹചര്യവും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃതമായി തടയണ ഇപ്പോഴും നില നിര്‍ത്തുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജലസേചന വകുപ്പിലേയും ഖനന വകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കാളികള്‍ ആവണം എന്നും കോടതി നിര്‍ദേശിച്ചു.
9. കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹ്ലു ഖാന്റെ കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പെഹ്ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറ് പേരെയും രാജസ്ഥാന്‍ അല്‍വാര്‍ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ രാജസ്ഥാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൊണ്ടുമാത്രം കുറ്റം തെളിയിക്കാന്‍ ആവില്ല എന്ന നിരീക്ഷണത്തോടെ ആണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകര്‍ എന്നവകാശപ്പെട്ട ആള്‍ക്കൂട്ടം 2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലുഖാനെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്നാം ദിവസം പെഹ്ലുഖാന്‍ ആശുപത്രിയില്‍ മരിച്ചു.
10. ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഇന്ന് രാവിലെ കിഴക്കന്‍ തീരത്തു നിന്നാണ് രണ്ട് മിസൈല്‍ പരീക്ഷിച്ചത്. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് സോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ഉള്ളില്‍ നാലാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്. ദക്ഷിണ കൊറിയ- യു.എസ് സംയുക്ത സൈനിക അഭ്യാസം ഉപേക്ഷിക്കണം എന്ന ആവശ്യം നിരാകരിക്ക പെട്ടിരുന്നു. ഇതോടെയാണ് ഉത്തരകൊറിയ പ്രകോപനപരമായ നടപടികള്‍ തുടങ്ങിയത്. അമേരിക്കയും ആയുള്ള സമാധാന ശ്രമങ്ങള്‍ക്കു ചേര്‍ന്നതല്ല ഈ സൈനിക ആഭ്യാസമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയയും യു.എസും സംയുക്തമായി ഇത് വിലയിരുത്തിവരുകയാണ്