പ്രശസ്ത ആർക്കിടെക്ടും ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകളുടെ വീടുകളുടെ പ്രചാരകനുമായ ജി. ശങ്കറിന്റെ സിദ്ധാർത്ഥ എന്ന മൺവീട് പ്രശസ്തമാണ്. പൂർണമായും മണ്ണിൽ നിർമ്മിച്ച വീടിന്റെ ആയുസിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ സിദ്ധാർത്ഥയിലും വെള്ളം കയറിയിരുന്നു. പക്ഷേ പ്രളയത്തെ അതിജീവിച്ച് സിദ്ധാർത്ഥ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. പ്രളയത്തിന്റെ ഒന്നാംവാർഷികത്തിൽ കഴിഞ്ഞ വർഷത്തെ ഓർമ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ശങ്കർ.
കഴിഞ്ഞ തവണ പ്രളയത്തിൽ സിദ്ധാർത്ഥ പാതിയോളം വെള്ളത്തിൽ മുങ്ങി. എന്റെ രക്തം, എന്റെ വിയർപ്പ് എന്റെ കണ്ണുനീർ എന്ന അടിക്കുറിപ്പോടെയാണ് പ്രളയത്തിൽ പാതിമുങ്ങിയ സ്വന്തം വീടിന്റെ ചിത്രം ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ പ്രളയകാലവും കഴിഞ്ഞ് ശങ്കർ വീണ്ടും സോഷ്യൽ മീഡിയയിലെത്തിയത് പ്രളയത്തെ അതിജീവിച്ച സിദ്ധാർത്ഥയുടെ ചിത്രങ്ങളുമായാണ്.
പ്രളയത്തിനുശേഷവും സിദ്ധാർത്ഥ സുരക്ഷിതമായി ആരോഗ്യത്തോടെയും ദൃഢതയോടെയും ഇരിക്കുന്നു. ഈർപ്പം തങ്ങിനിന്നതിന്റെ ചില പാടുകൾ ഉണ്ടെന്നതൊഴിച്ചാൽ സിദ്ധാർത്ഥയ്ക്ക് മറ്റ് കേടുപാടുകൾ ഒന്നുമില്ല. നല്ലൊരു വെയിൽ വന്നാൽ അതും പോകുമെന്നും ശങ്കർ പറഞ്ഞിരുന്നു.
ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഒരോർമ.. ഇപ്പോൾ സമയം 12 മണി.
ഞങ്ങൾ വീട്ടിൽ നിന്നും പടിയിറങ്ങികഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം.. പെരുമഴക്കാലത്തു.
രാത്രി മുഴുവൻ മകന് കൂട്ടായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുത്തിയിരുന്നു. ഒരു കോൺഫെറെൻസിനു വരുന്ന ക്ഷണിതാക്കളെ സ്വീകരിക്കുവാൻ കാത്തു കാത്തിരുന്നു. തിരികെ വീട്ടിൽ എത്തുമ്പോഴും കലശലായ മഴയുണ്ടായിരുന്നു.
പിന്നീട് അറിയാതെ ഞാൻ ഉറങ്ങിപ്പോയി !
പത്തരയ്ക്ക് മുറ്റത്തു വെള്ളം കെ ട്ടിത്തുടങ്ങി. നാട്ടുകാർ, എന്റെ യുവസുഹൃത്തുക്കൾ .. അവർ വന്നു പറഞ്ഞു, സൂക്ഷിക്കണം.. ഡാമുകൾ തുറന്നു വിട്ടിരിക്കുന്നു! കരമന നദി നിറഞ്ഞു കവിയുന്നു..
ആദ്യം സാധുമൃഗങ്ങളെ തുറന്നു വിട്ടു. അവർ സ്വയം അവരുടെ ഉയർന്ന താവളങ്ങൾ കണ്ടെത്തി.
വെള്ളം അപ്പോഴേക്കും മുറിക്കത്തേക്കു ഇരച്ചു കയറിത്തുടങ്ങി.. പുസ്തകങ്ങൾ.. അത്യാവശ്യം സാധനങ്ങൾ പലയിടങ്ങളിലായി ഉയർത്തി വച്ചു.. വെള്ളം വീണ്ടും ഉയർന്നു..
മൂന്നു ചെറിയപെട്ടികൾ തലയിൽ വച്ചു പടിയിറങ്ങി.. ഞങ്ങൾ മൂന്നുപേർ..
തിരിച്ചെത്തിയത് ഒരാഴ്ച ശേഷം.. കുതിർന്ന ജീവിതം നേരെയാക്കാൻ വീണ്ടും മൂന്നാഴ്ച.
പലരും ഒളിച്ചു വന്നു നോക്കിയത്രേ, മൺവീട് അവിടെ തന്നെ ഉണ്ടോ എന്ന് !!!
ഒരോർമ്മ.