വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് എഫ്.സി.സി(ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ) കത്തയച്ചു. ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാണ് കുടുംബത്തിന് നൽകിയ കത്തിൽ പറയുന്നത്. മകളെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസിയുടെ അമ്മക്കാണ് കത്തയച്ചത്. ലൂസി കളപ്പുരക്ക് ഒരു അവകാശവും നൽകില്ലെന്നും സഭ വ്യക്തമാക്കി.
അതേസമയം, സന്ന്യാസ സഭയായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അപ്പീൽ ഇ-മെയിലായി അയച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയത്.
മേയ് 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻതീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നൽകിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.