ഇസ്ളാമബാദ് / ന്യൂഡൽഹി: കാശ്‌മീർ പ്രശ്‌നം ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ ചർച്ചയാക്കി അന്താരാഷ്‌ട്ര വിവാദമാക്കാൻ ചൈനയുടെ ഒത്താശയോടെ നടത്തിയ ശ്രമം ഇന്ത്യ നയതന്ത്രത്തിലൂടെ പൊളിച്ചതോടെ പാകിസ്ഥാൻ ഹേഗിലെ ലോക കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. കൂടാതെ പാക് വിദേശകാര്യ വകുപ്പിൽ കാശ്‌മീർ സെല്ലും വിവിധ രാജ്യങ്ങളിലെ
പാക് എംബസികളിൽ കാശ്‌മീർ ഡെസ്‌ക്കും രൂപീകരിക്കും.
രക്ഷാസമിതിയിലെ തിരിച്ചടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയും സൈനിക വക്താവ് മേജർ ജനറൽ അസീഫ് ഗഫൂറും നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
യു.എൻ രക്ഷാസമിതിയിലെ കാശ്‌മീർ ചർച്ച തന്നെ വലിയ നേട്ടമാണെന്ന് ചർച്ചയ്‌ക്ക് ശേഷം ഖുറേഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടു മാത്രം കാശ്‌മീരിലെ പുതിയ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. അതിനാലാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ. പാകിസ്ഥാന് ഇതൊരു നീണ്ട യുദ്ധമാണ്. പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കാൻ ഇന്ത്യ കാശ്‌മീരിൽ വ്യാജ ഓപ്പറേഷൻ നടത്താൻ സാദ്ധ്യതയുണ്ടെന്നും ഖുറേഷി പറഞ്ഞു.
അതേസമയം, കാശ്‌മീർ ഇപ്പോൾ ഒരു ആണവായുധ പ്രതിസന്ധിയായി മാറിയെന്ന് അസീഫ് ഗഫൂർ പറഞ്ഞു. ഇന്ത്യ ആണവായുധ നയം മാറ്റുമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനത്തെ പരാമർശിച്ചാണ് ഗഫൂറിന്റെ ഈ പരാമർശം.