news

1. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. നീക്കം, രക്ഷാസമിതിയില്‍ നിന്ന് പിന്തുണ കിട്ടാത്ത സാഹചര്യത്തില്‍. ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയത് രാജ്യത്തിന്റെ ആഭ്യന്തര കാര്യം എന്നും ബാഹ്യ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യ ഇന്നലെ രക്ഷാസമിതിയില്‍ നിലപാട് എടുക്കുക ആയിരുന്നു. കാശ്മീര്‍ പ്രശ്നം ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധം എന്ന് റഷ്യ ഇന്ത്യയെ പരസ്യമായി പിന്താങ്ങിയപ്പോള്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവരും ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ചയില്‍ പാകിസ്ഥാനെ ചൈന മാത്രം ആയിരുന്നു പിന്തുണച്ചത്
2. കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധം എന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്ദ് അക്ബറുദ്ദീന്‍. ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു. കാശ്മീരിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനസ്ഥാപിച്ചു.
3. കാശ്മീര്‍ താഴ്വരയിലെ 17 എക്സ്‌ചേഞ്ചുകളിലെ ലാന്‍ഡ് ലൈന്‍ കണക്ഷനകളും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ താഴ്വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കില്‍ എടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടെലികോം സേവനങ്ങള്‍ പടിപടി ആയി പുനസ്ഥാപിക്കും എന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമണ്യം അറിയിച്ചിരുന്നു. കാശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനര്‍ ആരംഭിക്കും.
4. ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ച സംഭവത്തില്‍ ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പണം പിരിച്ചത് ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്ന് സി.പി.എം ജില്ലാ കമ്മിറ്റി. പണം പിരിക്കേണ്ടി ഇരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കുറവുകള്‍ ഉദ്യോഗസ്ഥരെ അറിയിക്കണം ആയിരുന്നു. ഓമനക്കുട്ടന്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നു എന്നും ജയരാജന്‍. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍


5. ക്യാമ്പില്‍ ഭക്ഷണവും വൈദ്യുതിയും ഏര്‍പ്പാട് ചെയ്യാത്തത് പരിശോധിക്കും എന്ന് മന്ത്രി. ഉദ്യോഗസ്ഥര്‍ നേരത്തെ പോയതും പരിശോധിക്കും. ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തരുത് ആയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയാലും പണം പിരിച്ചത് ശരിയായില്ല. പണം ഇല്ലെന്ന കാര്യം കളക്ടറേയോ മന്ത്രിമാരേയോ അറിയിക്കണം ആയിരുന്നു. ഇതെല്ലാം ഒറ്റയ്ക്ക് നടപ്പാക്കേണ്ട കാര്യം അല്ലെന്നും ജി. സുധാകരന്‍
6. പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓമനക്കുട്ടന്‍ ക്യാംപിലുള്ളവരെ സഹായിക്കുക ആയിരുന്നു. എന്നും പരാതി ഇല്ലെന്ന് ക്യാംപ് അംഗങ്ങളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഇരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഓമനക്കുട്ടന് ഉണ്ടായ മനോവിഷമത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു
7. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഓഗസ്റ്റില്‍ ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഓഗസ്റ്റ് 20ന് ശേഷവും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ഇതോടെ, ഇനിയും മഴ കിട്ടും എന്നതിനാല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.
8. പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും എന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധം ആണെന്ന് അക്ഷയ ചീഫ് കോ ഓര്‍ഡിനേറ്ററായ കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക ഉള്‍പ്പെടെ വ്യാജ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അക്ഷയ മിഷന്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്
9. നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് അകം നടക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് തീരുമാനം എടുക്കും. ചാമ്ബ്യന്‍സ് ബോട്ട് ലീഗും സംഘടിപ്പിക്കും. ഇതിന്റെ മത്സരം പുനഃക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.നെഹ്റു ട്രോഫി വള്ളംകളിയുടെ കൃത്യം തീയതി പറയാത്തത് അതിന്റെ പ്രക്ഷേപണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നതു കൊണ്ടാണെന്നും മന്ത്രി പറഞ്ഞു
10. യു.എ.പി.എ നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. പൊതുജനങ്ങളെ ഭീകരവാദികള്‍ ആക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന വിധത്തിലുള്ള ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഭീകര ബന്ധ സംശയത്തിന്റെ പേരില്‍ ഏത് വ്യക്തിയെയും ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്നതാണ് പുതുക്കിയ യു.എ.പി.എ നിയമം.ഡല്‍ഹി സ്വദേശിയായ സജല്‍ അവസ്തിയാണ് പൊതുതാത്പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്
11. അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയിലെ മുന്‍ അംഗവും സ്പീക്കര്‍ അയോഗ്യനാക്കിയ എം.എല്‍.എയുമായ കപില്‍ മിശ്ര ബി.ജെ.പിയില്‍. കപില്‍ മിശ്രക്കൊപ്പം വനിത വിഭാഗം നേതാവ് റിച്ച പാണ്ഡേയും ബി.ജെ.പിയിലെത്തിയിട്ടുണ്ട്.ഇരുവരേയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ ഡല്‍ഹി വിഭാഗം നേതാവ് മനോജ് തിവാരിയും ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്നു.
6. അടുത്തമാസം കൊളംബിയക്കും പെറുവിനും എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. കാല്‍പ്പന്ത് കളിയിലെ വിസ്മയ താരം നെയ്മറെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിഎസ്ജി വിട്ട് നെയ്മര്‍ സ്പാനിഷ് ലീഗില്‍ തിരിച്ചെത്തിയേക്കും എന്ന വാര്‍ത്തകള്‍ ശക്തം ആയപ്പോഴാണ് നെയ്മര്‍ വീണ്ടും ബ്രസീല്‍ ടീമിലെത്തുന്നത്. താരത്തിന് നേരെ ഉയര്‍ന്ന മാനഭംഗ ആരോപണത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെയാണ് 27കാരന്‍ ആയ താരം ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്.