വാഷിംഗ്ടൺ ; കാശ്മീർ വിഷയത്തിൽ യു.എന്നിൽ നേരിട്ട് തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് വീണ്ടും പ്രഹരം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക വെട്ടിച്ചുരുക്കി. 440 മില്യൺ യു.എസ് ഡോളറാണ് അമേരിക്ക വെട്ടിക്കുറച്ചത് . 2010ലെ പാകിസ്ഥാൻ എൻഹാൻസ്ഡ് പാർട്ണർഷിപ്പ് കരാർ പ്രകാരമാണ് പാകിസ്ഥാന് അമേരിക്ക സഹായം നല്‍കിയിരുന്നത് .
അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ ഇന്ത്യയുടെ സമ്മർദ്ദമാണെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാശ്മീർ വിഷയത്തിൽ യു.എന്നിൽ ഇന്ത്യയെ പിന്തുണയ്ക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ യു. എസിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം .
'തങ്ങൾ വർഷങ്ങളായി പാകിസ്ഥാനു ധനസഹായം നൽകുന്നു . എന്നാൽ പാകിസ്ഥാനിൽനിന്ന് ഭീകരവാദ ഭീഷണികൾ അല്ലാതെ മറ്റൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല . അതുകൊണ്ട് തന്നെ സഹായം തുടർന്ന് നല്‍കുന്നതിൽബുദ്ധിമുട്ടുണ്ട് ,' യു.എസ് വിദേശ കാര്യ വക്താവ് വ്യക്തമാക്കി .
ഇക്കഴിഞ്ഞ ജനുവരിയിലും പെന്റഗൺ പാകിസ്ഥാനുള്ള 1 ബില്യണ്‍ യു എസ് ഡോളറിന്റെ സഹായം വെട്ടിച്ചുരുക്കിയിരുന്നു .കഴിഞ്ഞ ദിവസം കാശ്മീർ വിഷയം യു.എന്നിൽ അവതരിപ്പിച്ചപ്പോൾ പാക് പ്രതിനിധിയെ ഒഴിവാക്കിയതും ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നതും പാകിസ്ഥാനെ എറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .