news

1. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വന്‍ ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ മരണം 46ആയി. ഇവിടെ നിന്ന് ഇന്ന് മാത്രം കണ്ടെത്തിയത് 6 മൃതദേഹങ്ങള്‍. ഇനി 13 പേരെ കൂടി പ്രദേശത്ത് നിന്ന് കണ്ട് എത്തേണ്ടത് ഉണ്ട്. പുത്തുമലയിലും കാണാതെ ആയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പുത്തുമലയില്‍ നിന്ന് പത്ത് ദിവസത്തിന് ശേഷം ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്ന് ആറുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്.




2 ഉത്തര്‍പ്രദേശില്‍ മാദ്ധ്യമ പ്രവര്‍ത്തകനും സഹോദരനെയും വെടിയേറ്റു മരിച്ചു. ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുക ആയിരുന്നു. ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തം ആയിട്ടില്ല. മാലിന്യവും കന്നു കാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതും ആയി ബന്ധപ്പെട്ട് ഇവര്‍ ചില ആളുകളുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു ഇതാകും കൊലപാതകത്തിന് കാരണം എന്ന് സൂചനയുണ്ട്. അതേസമയം, കൊലപാതകത്തിന് പിന്നില്‍ മദ്യ മാഫിയയാണ് എന്നും സംശയം നിലനില്‍ക്കുന്നു. സംഭവത്തെ കുറിച്ച് കൊത്വാളി പൊലീസ് അന്വേഷണം ആരംഭിച്ചു.
3 ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രത്തിന് എതിരെ നിലപാട് കടുപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ് എന്ന വിശ്വാസം നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്കയുടെ ചോദ്യം. എന്ത് അടിസ്ഥാനത്തില്‍ ആണ് കോണഗ്രസ് നേതാക്കളെ ജമ്മു കാശ്മീരില്‍ അറസ്റ്റ് ചെയ്തത്. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം നേതാക്കള്‍ കാശ്മീരില്‍ തടവിലായിട്ട് 15 ഓളം ദിവസങ്ങളായി. അറസ്റ്റ് ചെയ്തവരുടെ ബന്ധുക്കള്‍ക്ക് പോലും അവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
4 രാജ്യത്തിന്റെ ജനാധിപത്യ മുഖത്തെ ബി.ജെ.പി കാര്‍ന്നു തിന്നുകയാണ് എന്നും പ്രിയങ്ക ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇരുന്നു. ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതോടെ സര്‍ക്കാര്‍ ജനാധിപത്യത്തിന് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നു എന്നും എന്നാണ് ഈ ഭ്രാന്ത് അവസാനിക്കുന്നത് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
5ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. കോണ്‍ഗ്രസ്സ് തനത് ശൈലിയില്‍ നിന്ന് പിന്മാറിയാതായും ഹൂഡ ആരോപിച്ചു. ഇന്ന് റോത്തക്കില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ ആണ് ഹൂഡയുടെ പ്രസ്താവന. കേന്ദ്രസര്‍ക്കാര്‍ ശരിയായതു ചെയ്താല്‍ താന്‍ പിന്തുണ നല്‍കും.
6 ദേശീയതയുടെയും ആത്മ അഭിമാനത്തിന്റെയും കാര്യം വരുമ്പോള്‍ ആരുമായും ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാവില്ല, 13 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ട്. രാഷ്ട്രീയഭാവി സംബന്ധിച്ച തീരുമാനം തനിക്കൊപ്പം നില്‍ക്കുന്ന എം.എല്‍.എമാരും ജന പ്രതിനിധികളും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്നും ഹൂഡ അഭിപ്രായപ്പെട്ടു. ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അശോക് തന്‍വറുമായുള്ള ഹൂഡയുടെ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ആണ് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹൂഡ തയ്യാറെടുക്കുന്നത്.
7 സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടാന്‍ തീരുമാനം. നടപടി, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശാഖകള്‍ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായി. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതില്‍ കൂടുതലും ഗ്രാമീണ മേഖലയില്‍ ഉള്ളവയാണ്.
8 ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്ക് മാറ്റും. ജീവനക്കാരെ പുനര്‍ വിന്യസിക്കും. രണ്ടാം ഘട്ടത്തില്‍ ഇരുന്നൂറോളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ നിറുത്തി. മൂന്നാം ഘട്ടമായാണ് കൂടുതല്‍ ശാഖകള്‍ പൂട്ടാനുള്ള തീരുമാനം. ഇതിനായി ഇടപാടുകള്‍ കുറച്ചിരുന്നു. ഗ്രാമീണ മേഖലയിലെ ബാങ്കുകള്‍ പൂട്ടുന്നതിന് എതിരെ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്.
9 മാദ്ധ്യമ പ്രവര്‍ത്തകനെ, ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍, പരാതിക്കാരന്റെ മൊഴി വൈകിയതാണ് രക്ത പരിശോധന വൈകാന്‍ ഉള്ള കാരണമെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്രത്തിന്റെ പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി. വിശദമായി എല്ലാ കാര്യങ്ങളും പൊലീസിന് മൊഴി നല്‍കി ഇരുന്നു. അപകട ശേഷം കെ.എം ബഷീറിന്റെ ഫോണ്‍ കാണാതായത് ദുരൂഹമാണ്. അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബഷീറിന്റെ ഫോണ്‍ ഉപയോഗത്തില്‍ ആയിരുന്നു. ഫോണിലേയ്ക്ക് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ എടുക്കുകയും ചെയ്തു. ഫോണ്‍ കാണാതായതില്‍ അന്വേഷണം വേണമെന്നും സിറാജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
10സംഭവത്തില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന, വൈകിച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടറും, പരാതിക്കാരനും ആണ് എന്നാണ് പൊലീസ് കോടതിയില്‍ ല്‍കിയ റിപ്പോര്‍ട്ട്. പരാതിക്കാരനായ സിറാജ് പത്രത്തിന്റെ പ്രതിനിധി മൊഴി നല്‍കാന്‍ വൈകിയത് രക്തസാമ്പിള്‍ എടുക്കുന്നത് വൈകാന്‍ കാരണമായി. ശ്രീറാമിന്റെ ഒപ്പം ഉണ്ടായിരുന്ന വഫ ഫിറോസിന്റെ രക്തപരിശോധന നടത്താതെ മൊഴി നല്‍കില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ച പൂര്‍ണമായും മറച്ചുവെച്ച് ഡോക്ടറിനെയും പരാതിക്കാരനെയും പഴിചാരിയുള്ള റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ച് ഇരിക്കുന്നത്