മറയൂർ: കേരളത്തിലെ ഏക വനിത ശിക്കാരിയായിരുന്ന ത്രേസ്യാമ്മ (കുട്ടിയമ്മ -87) നിര്യാതയായി. മറയൂർ വട്ടവയലിൽ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളായ കുട്ടിയമ്മ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. 1948-ൽ പാലാ എഴമറ്റത്ത് നിന്ന് മറയൂരിലേക്ക് കുടിയേറിയവരാണ് കുട്ടിയമ്മയുടെ കുടുംബം. ആദ്യം ഡൽഹി റെയ്ച്ചൂരിൽ കന്യാസ്ത്രീയായിരുന്നു. തുടർന്ന് സന്യാസിനി പട്ടമുപേക്ഷിച്ച് മറയൂർ സ്വദേശി ജോസഫിനെ വിവാഹം ചെയ്തു.
കേരള - തമിഴ്നാട് അതിർത്തിയിൽ വനത്തിലെ തമിഴ്നാട് ഗ്രാമമായ മഞ്ഞപ്പെട്ടിയിൽ താമസമാക്കിയപ്പോഴാണ് കുട്ടിയമ്മ ശിക്കാരി ജീവിതം ആരംഭിച്ചത്. കുട്ടിയമ്മയുടെ സഹോദരങ്ങൾ അഞ്ചു നാട്ടിലെ അറിയപ്പെടുന്ന വേട്ടക്കാരായിരുന്നു. ഭർത്താവ് ജോസഫും മികച്ച വേട്ടക്കാരനായിരുന്നു. 1963ൽ കേരളാതിർത്തിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലെ കൊടുംവനത്തിലുള്ള ചുരുളിപ്പെട്ടിയിൽ കാടുവെട്ടിത്തെളിച്ച് താമസമാക്കിയത് മുതൽ മൃഗവേട്ടയിൽ സജീവമായി. വേട്ടയുടെ ബാലപാഠങ്ങൾ കുടുംബത്തിൽ നിന്നാണ് ലഭിച്ചത്.
കൃഷിയിടത്തിലിറങ്ങുന്ന മാൻ, മ്ളാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെയായിരുന്നു കുട്ടിയമ്മയും ജോസഫും തുടക്കത്തിൽ വേട്ടയാടിയത്. കൃഷിയിടത്തിലെ വലിയ പുളിമരത്തിൽ ഏറുമാടം കെട്ടിയാണ് വെടിവച്ചിരുന്നത്. പിന്നീടത് കാട്ടിലിറങ്ങി കാട്ടുപോത്തിനെയും പുലിയെയും വേട്ടയാടി.
1970ൽ വനം വന്യജീവി നിയമം കർശനമായതോടെയാണ് കുട്ടിയമ്മ ശിക്കാരി ജീവിതം അവസാനിച്ചത്.1995 ൽ പ്രോജക്ട് എലിഫന്റ് പ്രോജക്ടിനായി ചുരുളിപ്പെട്ടിയിലുള്ള സ്ഥലം വിറ്റു. തുടർന്ന് കുട്ടിയമ്മയും കുടുംബവും കാഞ്ഞിരപ്പള്ളി ആനക്കല്ലിലും കപ്പാടും സ്ഥലം വാങ്ങി താമസിക്കുകയായിരുന്നു. മക്കൾ : ബാബു, പരേതനായ മൈക്കിൾ. മരുമകൾ : ഷേർളി ബാബു. സംസ്കാരം : ഇന്ന് വൈകിട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ.