suicide

ആലുവ: ആയുർവേദ മരുന്നുകൾ വീടുകൾതോറും വില്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കനാൽപുറമ്പോക്ക് സ്വദേശിനി ജോയ്‌സിയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ അന്തോണിപ്പിള്ളയുടെയും പരേതയായ മേരിശാന്തിയുടെയും ഏക മകളാണ്.

കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.ആർ.എസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആലുവ പറവൂർ കവലയിൽ വി.ഐ.പി ലൈനിൽ സ്ഥാപനം വാടകയ്ക്കെടുത്ത് നൽകിയ വീട്ടിലാണ് ജോയ്‌സിയും മൂന്ന് സഹപ്രവർത്തകരും താമസിച്ചിരുന്നത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് ഇവരുടെ ഓഫീസ്. ഞായറാഴ്ച രാത്രി പത്തോടെ സ്ഥാപന അധികൃതരാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്.

11 മാസമായി ഇവിടെ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോയ്‌സി. ജൂനിയർ മാനേജരായി പ്രൊമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോലിക്ക് പോയില്ല. രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്തെ ബർത്തിൽ മരത്തടി കുറുകെ ഇട്ടശേഷം ഷാളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

മരക്കഷണത്തിൽ ഷാൾ ചുറ്റാൻ സ്റ്റൂളിന്റെ ആവശ്യമില്ലെന്നും ഇരുകാൽമുട്ടുകളും പൂർണമായി വളഞ്ഞ നിലയിലായതിനാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്കും ജോയ്‌സി പിതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും സന്തോഷവതിയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ആലുവ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.