ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി.
മേഖലയിലെ ചില നേതാക്കൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ സമാധാനം നിലനിറുത്തുന്നതിന് ചേർന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാക് നേതാക്കൾ നടത്തിയ പരാമർശങ്ങളെക്കുറിച്ചും മോദി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ഇരുനേതാക്കളും ഉഭയകക്ഷി വിഷയങ്ങൾചർച്ച ചെയ്തതതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
30 മിനിട്ട് നീണ്ട ഫോൺസംഭാഷണത്തിനിടെ വ്യാപാര തർക്കം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. അതിർത്തി കടന്നുള്ള ഭീകരവാദം ഒഴിവാക്കുന്നതിന്റെയും ഭീകരതയിൽ നിന്നും അക്രമത്തിൽ നിന്നും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും മോദി ചൂണ്ടിക്കാട്ടി.