una-jasmin-shah

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) അഴിമതിക്കേസിൽ ഹൈക്കോടതി ഇടപെടൽ. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും നിശ്‌ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ദേശീയ പ്രസിഡന്റും കുറ്റാരോപിതനുമായ ജാസ്മിൻ ഷാ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. ക്രൈം ബ്രാഞ്ച് ഡി.ജി.പിയ്‌ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ജാസ്മിൻ ഷാ, ഷോബി ജോസഫ്, പി.ഡി ജിത്തു എന്നിവർ കോടതിയെ സമീപിച്ചത്. കൃത്യമായ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും യു.എൻ.എയിൽ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയിൽ ജാസ്മിൻ ഷാ വാദിച്ചു.

തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും യു.എൻ.എ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ഇവർ വാദിച്ചു. എതിർവിഭാഗത്തിന്റെ പരാതികളിൽ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തിൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിൻ ഷായും സംഘവും കോടതിയിൽ വാദിച്ചത്.

ഈ ഘട്ടത്തിൽ കേസ് ഇനിയും അനന്തമായി നീളുന്നതിൽ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജാസ്മിൻ ഷായെ എന്തു കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്നാൽ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിൻ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.