sreesanth

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ് കേസിൽ ആരോപണവിധേയനായ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ചുകൊണ്ടുള്ള ഉത്തരവ് ബി.സി.സി.ഐ ഓംബുഡ്സ്മാൻ റിട്ട.ജഡ്ജ് ഡി.കെ ജെയിൻ പുറത്തിറക്കി. സുപ്രീംകോടതി നിർദേശമനുസരിച്ചാണ് തീരുമാനം.

അടുത്ത വർഷം ആഗസ്റ്റിൽ വിലക്ക് കാലവധി ആവസാനിക്കും. ശ്രീശാന്തിനെ ടീമിലെടുക്കാൻ തടസമില്ലെന്ന് കെ.സി.എ പ്രതിനിധി വ്യക്തമാക്കി. വിലക്ക് നീക്കിയതിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹമാണെന്നും ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി മാർച്ച് 15ന് റദ്ദാക്കിയിരുന്നു. ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെ ശ്രീശാന്ത് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചായിരുന്നു ഉത്തരവ്.

ഐ.പി.എൽ ആറാം സീസണിലെ വാതുവയ‌്പ് വിവാദങ്ങളെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മൊഹാലിയിൽ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള കളിയിൽ വാതുവയ്പ് നടന്നുവെന്നും ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ ശ്രീശാന്ത് സമ്മതിച്ചെന്നുമായിരുന്നു ആരോപണം. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കി 2015 ഏപ്രിലിൽ ഡൽഹിയിലെ വിചാരണക്കോടതി ശ്രീശാന്ത് ഉൾപ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.