news

1. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബി.സി.സി.ഐ 7 വര്‍ഷത്തേക്ക് കുറച്ചു. വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉത്തരവിറക്കിയത്, ബി.സി.സി.ഐ ഓബുഡ്സ്മാന്‍ ഡി.കെ ജയിന്‍. പുതിയ തീരുമാനം അനുസരിച്ച് അടുത്ത വര്‍ഷം മുതല്‍ ശ്രീശാന്തിന് കളിക്കളത്തില്‍ ഇറങ്ങാം. ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.
2. 2013 ലാണ് ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവണമെന്ന് കോടതി വിധിച്ചിരുന്നു. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.ഇന്ത്യന്‍ ടീമില്‍ തിരികെ എത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു എന്ന് ശ്രീശാന്ത് പ്രതികരിച്ചു. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുക ആണ് ആഗ്രഹം എന്നും ശ്രീശാന്ത് പറഞ്ഞു.
3. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരം, ധനമന്ത്രി ആയിരിക്കെ 2007ല്‍ ഐ.എന്‍.എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്ത് ഇരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി. ഐ.എന്‍.എക്സ് മീഡിയയുടെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്ക് എതിരെയും സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്.
4. ഹിമാചല്‍ പ്രദേശിലെ മലയോര ഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ മഞ്ജു വാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. ഇരുപത്തിരണ്ട് കിലോമീറ്റര്‍ യാത്രചെയ്ത് എത്താവുന്ന ബേസ് ക്യാമ്പായ കൊക്സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. ആവശ്യമായ ഭക്ഷണങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കുടുങ്ങി കിടന്ന മറ്റ് വിനോദ സഞ്ചാരികളെയും രക്ഷിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്പില്‍ എത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ എന്നും കേന്ദ്രമന്ത്രി അറിയിച്ചു.


5 മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍, ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകട സമയത്ത് കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ ഭര്‍ത്താവ് ഫിറോസ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ചത് ആയി റിപ്പോര്‍ട്ടുകള്‍. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫീസില്‍ ലഭിച്ചതായി ഭാരവാഹികള്‍ സ്ഥിരീകരിച്ചു.
6. മില്‍മ പാലിന് വില വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചു. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണം എന്നാണ് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. വൈകാതെ തീരുമാനം അറിയിക്കാം എന്ന് സര്‍ക്കാര്‍. നിലവില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലവര്‍ധന അനിവാര്യം ആയിരിക്കുക ആണെന്ന് മില്‍മയുടെ വാദം. കര്‍ഷകരുടെ ഉല്‍പാദന ചെലവ് വര്‍ധിച്ചതിനാല്‍ അവര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്ന് മില്‍മ ചൂണ്ടിക്കാട്ടി. മില്‍മയുടെ ആവശ്യം അതേപടി അംഗീകരിക്കാന്‍ ആവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
7. രാത്രിയുള്ള എ.ടി.എം സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എസ്.ബി.ഐ. രാത്രി 11 മണിക്കും വെളുപ്പിന് 6 മണിക്കും ഇടയിലുള്ള എസ്.ബി.ഐ എ.ടി.എം ട്രാന്‍സാക്ഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബാങ്ക് അധികൃതര്‍ക്ക് ഇതുവരെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.ഈ സമയത്താണ് ഏറ്റവും കൂടുതല്‍ മോഷണ ശ്രമങ്ങള്‍ നടക്കുന്നത്. പുതിയ നടപടി, ഇതിനൊരു പരിഹാരമായി. എന്നാല്‍ അര്‍ധരാത്രി പണം പിന്‍വലിക്കേണ്ട അടിയന്തരഘട്ടം വന്നാല്‍ നടപടി ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും.
8. നാല് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പിടികൂടി ശ്രീലങ്കന്‍ നാവികസേന . ചൊവ്വാഴ്ച പുലര്‍ച്ചെ ജാഫ്ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപം മല്‍സ്യബന്ധനം നടത്തുന്നതിന് ഇടെയാണ് ഇവര്‍ പിടിയിലായത്. രാമേശ്വരം പുതുക്കോട്ട കോട്ടൈ പട്ടണത്തുനിന്ന് പോയവരാണ് ഇവര്‍. ശീലങ്കന്‍ നാവികസേന സാധാരണ പട്രോളിങ് നടത്തുന്നതിന് ഇടെയാണ് അതിക്രമിച്ച് കടന്നുവെന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ഇവരെ കങ്കേശെന്തുരൈ നേവല്‍ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.
9. കപ്പല്‍ പ്രശ്നത്തില്‍ അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ബ്രിട്ടന്‍ വിട്ടയച്ച കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്ക ശ്രമിച്ചേക്കും എന്ന റിപ്പോര്‍ട്ടിനോട് കടുത്ത ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. സ്വീഡന്‍ വഴി മുന്നറിയിപ്പ് കൈമാറിയെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. ഇറാനില്‍ എംബസിയോ, നയതന്ത്രബന്ധമോ ഇല്ലാത്ത അമേരിക്കയ്ക്ക് വേണ്ടി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത് സ്വീഡനാണ്. ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പല്‍ ജി്ബ്രാള്‍ട്ടര്‍ ഇന്നലെയാണ് വിട്ടയച്ചത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് പിടിച്ചെടുത്ത കപ്പല്‍ വിട്ടയക്കരുത് എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.