1. പ്രതിരോധ മേഖലയിലെ പരീക്ഷണ സംവിധാനങ്ങളില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഇളവ് പ്രയോജനപ്പെടുത്താം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്ത് ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
2. കെ.പി.സി.സി പുന:സംഘന സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അന്തിമ തീരുമാനം എല്ലാവരുമായി കൂടിയാലോചിച്ച ശേഷം. പുന:സംഘടനയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിലെ നേതാക്കള്‍ എന്നും പ്രതികരണം. അതേസമയം, പുന:സംഘടന സംബന്ധിച്ച് കെ. മുരളീധരന്‍ എം.പി. പരാതി നല്‍കി എന്ന വാര്‍ത്ത തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതികരണം, പുന:സംഘടനയും ആയി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കിയതായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍.
3. ഒരാള്‍ക്ക് ഒരു പദവിയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പുന:സംഘടനയെ കുറിച്ച് സമ്മര്‍ദ്ദങ്ങളില്ല . നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും എന്നും പ്രതികരണം. തന്റേത് സമവായത്തിലൂടെ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കുന്ന സമീപനം . ചര്‍ച്ചകള്‍ തുടരുകയാണ്. അര്‍ഹമായ പ്രാതിനിധ്യം നല്‍കി പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
4. യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണം എന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദേശം. ക്രൈം എ.ഡി.ജി.പിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നടപടി, യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്റ് ഭാരവാഹികള്‍ ആയ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി.ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ. ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ല എന്ന് കോടതിയുടെ ചോദ്യം. ജാസ്മിന്‍ ഷാ ഒളിവില്‍ ആയിരുന്നു എന്ന് കോടതിയെ അറിയിച്ച് ക്രൈം ബ്രാഞ്ച്.
5. അസോസിയേഷനിലെ പണ പിരിവുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്ക് എതിരെ നേരത്തെ കേസ് എടുത്തിരുന്നു. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും യു.എന്‍.എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും ജാസ്മിന്‍ ഷാ കോടതിയില്‍ വാദിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന് മൊഴി നല്‍കാന്‍ പോലും ജാസ്മിന്‍ ഷായും സംഘവും ഇതുവരെ തയ്യാറായിട്ടില്ല.
6. ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും പല ഇടങ്ങളിലും മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതം ദുസ്സഹമാക്കി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ മാത്രം മരിച്ചത് 12 പേര്‍. പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് അടിയന്തര സഹായം ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
7. ഹിമാചലില്‍ കനത്ത മഴ, റോഡ് ഗതാഗതം താറുമാറാക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഉള്ള ആളുകള്‍ പലയിടങ്ങളിലും കുടുങ്ങി കിടക്കുകയാണ്. ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളില്‍ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം ഉണ്ടായ നഷ്ടം 570 കോടി രൂപയാണ്. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളും ജാഗ്രതയില്‍ ആണ്.
8. കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കാശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് ഉള്ളതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു. കാശ്മീരിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിന് ഇരു രാജ്യങ്ങളും നടപടി സ്വീകരിക്കണം എന്ന് ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു.
9. കാശ്മീര്‍ വിഷയിത്തിന് ഒപ്പം ഇന്ത്യ- അമേരിക്ക വ്യാപാര തര്‍ക്കവും ഇരുവരും ചര്‍ച്ച ചെയ്തു. പാകിസ്താന്‍, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് മേഖലയില്‍ സമാധാനം നില നിര്‍ത്തുന്നതിന് എതിരാണ് എന്ന് മോദി പറഞ്ഞു. ഇതിന് പിന്നാലെ ജമ്മു കാശ്മീരിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് സൗമ്യമായ രീതിയില്‍ പ്രസ്താവനകളും വാക്കുകളും ഉപയോഗിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വഷളാവുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളേയും ബോധ്യപ്പെടുത്തുകയും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
10. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബി.സി.സി.ഐ 7 വര്‍ഷത്തേക്ക് കുറച്ചു. വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉത്തരവിറക്കിയത്, ബി.സി.സി.ഐ ഓബുഡ്സ്മാന്‍ ഡി.കെ ജയിന്‍. പുതിയ തീരുമാനം അനുസരിച്ച് അടുത്ത വര്‍ഷം മുതല്‍ ശ്രീശാന്തിന് കളിക്കളത്തില്‍ ഇറങ്ങാം. ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും