whatsapp

കോലഞ്ചേരി: തടിയിട്ടപറമ്പിൽ എ.എസ്.ഐ യുടെ മരണത്തിലേക്ക് നയിച്ചത് എസ്.ഐ രാജേഷിന്റെ പീഡനമാണെന്ന ആരോപണം നിലനിൽക്കെ രാജേഷിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളുമായി ബാബുവിന്റെ സഹപ്രവർത്തകരും ബന്ധുക്കളും രംഗത്ത്. നേരത്തെ ജോലി ചെയ്തിരുന്ന കോടനാട് പൊലീസ് സ്റ്റേഷനിലും രാജേഷ് സഹപ്രവർത്തകരോട് മനുഷ്യത്വ രഹിതമായാണ് പെരുമാറിയിരുന്നതെന്ന് പറയുന്നു. ഒരു വിഭാഗം പൊലീസുകാരെ മാത്രം വിശ്വാസത്തിലെടുത്ത് മറ്റുള്ളവരോട് പകപോക്കുന്നത് പതിവായിരുന്നത്രേ. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷമാണ് തടിയിട്ടപറമ്പിൽ എത്തുന്നത്. ഇവിടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പൊലീസുകാർ അവരുടെ അസോസിയേഷനിലും മേലുദ്യോഗസ്ഥർക്കും നിരവധി പരാതികളും നൽകിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ മറ്റു നടപടികൾ ഒന്നുമുണ്ടായില്ല.