ബംഗളൂരു : കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ വികസിപ്പിക്കുന്നതിനായി നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിൽ താരമായിരിക്കുകയാണ് ബി.ജെ.പി നേതാവായ മധു സ്വാമി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതിനു പകരം മുഖ്യമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു എന്നാണ് മധു സ്വാമി പറഞ്ഞത്. എന്നാൽ മധുസ്വാമിക്ക് പറ്റിയ അബദ്ധമൊന്നും കാര്യമാക്കാതെ മുഖ്യമന്ത്രിയായ യെദ്യൂരപ്പ അദ്ദേഹത്തെ ആലിംഗനം ചെയ്ത് മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കർണാടക രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
പതിനാറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് യെദ്യൂരപ്പ കർണാടകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഒരു മാസത്തിനടുത്ത് എടുത്താണ് യദ്യൂരപ്പ തന്റെ മന്ത്രിമാരെ തിരഞ്ഞെടുത്തത്. കോൺഗ്രസ്-ദൾ മന്ത്രിസഭയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷമാണ് ബി.ജെ.പി സംസ്ഥാനത്തെ ഭരണം പിടിച്ചെടുത്തത്. മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്തെ തുടർന്നാണ് കോൺഗ്രസ് ദൾ ഭരണം അവസാനിച്ചത്. രാഷ്ട്രീയ അന്തർ നാടകങ്ങൾക്ക് എന്നും കുപ്രസിദ്ധി ആർജ്ജിച്ച കർണാടകത്തിൽ യെദ്യൂരപ്പ കാലാവധി പൂർത്തിയാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.