kaumudy-news-headlines

1. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റി എന്ന് തൊടുപുഴ സി.ജെ.എമ്മിന്റെ റിപ്പോര്‍ട്ട്. അറസ്റ്റില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. 24 മണിക്കൂറില്‍ അധികം പ്രതിയെ കസ്റ്റഡിയില്‍ വച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല. മുന്‍പും മജിസ്‌ട്രേറ്റിന് സമാനമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്നും സി.ജെ.എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്


2. ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ആവില്ല എന്ന് ജസ്റ്റിസ് എന്‍.വി രമണ. ഹര്‍ജിയുമായി ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാം എന്നും ജസ്റ്റിസ് രമണ. ഉടന്‍ ഉത്തരവിറക്കാന്‍ ആവില്ല എന്നും പ്രതികരണം. അറസ്റ്റ് തടയണം എന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഹര്‍ജി ഉച്ചയ്ക്കു ശേഷം പരിഗണിച്ചേക്കും
3. അതേസമയം, പി. ചിദംബരത്തിനായി സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാല്‍ ചിദംബരം ഒളിവില്‍ എന്ന് വിവരം. രാവിലെയും സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടില്‍ എത്തിയിരുന്നു എങ്കിലും അദ്ദേഹം ഇല്ലാത്തതിനാല്‍ മടങ്ങി പോവുക ആയിരുന്നു. ഇത് മൂന്നാം തവണയാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി മടങ്ങിയത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെത്തന്നെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇന്ന് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുക ആയിരുന്നു
4. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി.ബി.ഐയും എന്‍ഫോഴ്സ്‌മെന്റും കോടതിയെ അറിയിച്ചിരുന്നു. ജനുവരി 25നാണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. ഇതേ കേസില്‍ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇപ്പോള്‍ ജാമ്യത്തില്‍ ആണ് കേസില്‍ ചിദംബരത്തെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിദംബരത്തോടൊപ്പം എന്ന് പ്രിയങ്ക. നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തിനായി വേട്ടയാടുന്നു. വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തി ആണ് ചിദംബരം. എന്ത് വിലകൊടുത്തും സത്യത്തിന് ആയി പോരാടും എന്നും പ്രിയങ്ക
5. പ്രളയ ബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം അടുത്തമാസം 7ന് മുമ്പ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഓരോ ജില്ലകളിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ആയിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. അതേസമയം, പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ സാലറി ചലഞ്ച് വേണ്ട എന്നും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചാലഞ്ച് വിവാദം ആയിരുന്നു. ഓണാഘോഷ പരിപാടികള്‍ ആര്‍ഭാടമില്ലാതെ നടത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ഇത്തവണയും നല്‍കും. ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനം ആയില്ല. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
6. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ ജിയോളജി സംഘം പരിശോധന നടത്തുക ആണ്. 3 ടീമുകളാണ് ഇന്ന് നിലമ്പൂര്‍ താലുക്കില്‍ ത്തുന്ന സംഘം ദുരന്തമുണ്ടായ സ്ഥലത്തും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും സംഘം പരിശോധന നടത്തുന്നത്. കവളപ്പാറയില്‍ ഉണ്ടായ മണ്ണിടിച്ചലിന്റെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജിയോളജി സംഘത്തിന്റെ പരിശോധന. അതേസമയം ഇനി കണ്ടെത്താനുള്ള 11 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
7. എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ പരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം തയ്യാറാക്കിയ മാപ്പ് പ്രകാരമായിരിക്കും പതിമൂന്നാം ദിവസത്തെയും തിരച്ചില്‍. എന്നാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ മഴക്കുള്ള സാധ്യതയുണ്ട്. വയനാട് പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ പുഴയോരത്ത് തുടരുകയാണ്. പ്രത്യേക സംഘത്തോടൊപ്പം നാട്ടുകാരും സന്നദ്ധ സേവകരും സൂചിപ്പാറ ഏലവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്
8. പുത്തുമലയില്‍ മണ്ണ് മൂടിയ സ്ഥലത്തെ തിരച്ചില്‍ ഭാഗികമായി നിറുത്തി. അഗ്നിശമന സേനാ വിഭാഗം, വനംവകുപ്പ,് എന്‍.ഡി.ആര്‍.എഫ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നിയോഗിച്ച 12 അംഗ സംഘത്തിന് പുറമേ പ്രദേശവാസികളും സന്നദ്ധ സേവകരും ചേര്‍ന്നാണ് ഏലവയല്‍ പുഴയില്‍ തിരച്ചില്‍ തുടരുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം ശരീര ഭാഗങ്ങള്‍ കണ്ടെത്തി എങ്കിലും തുടര്‍ന്നുള്ള ശ്രമം വിഫലം ആവുക ആയിരുന്നു. ദുരന്തത്തെ തുടര്‍ന്ന് കാണാതായ 5 പേര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ചൂരല്‍മല യിലെ സന്നദ്ധസംഘം നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 2 പേരുടെ മൃതദേഹം കണ്ടെടുത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ദൗത്യം