inx

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയത്തിൽ സഹോദരി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ ചിദംബരത്തെ പിന്തുണച്ച് രംഹത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ആരോപണം. അതിനിടെ കേസിൽ ജ്യാമം തേടി ചിദംബരം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ സി.ബി.ഐ രംഗത്തെത്തി. ഗുരുതര പിഴവുകളുണ്ടെന്ന് കാട്ടി സുപ്രീം കോടതി ഹർജി ഡിഫക്‌ട് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് സി.ബി.ഐയുടെ രംഗപ്രവേശം. തങ്ങളെ കേൾക്കാതെ കേസിൽ ഒരു തീരുമാനവും എടുക്കരുതെന്നും സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഉടൻ പരിഗണിക്കാൻ ഇരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാദ്ധ്യമങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. അധികാരം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നേരത്തെ കേസിൽ ജ്യാമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം ഉടൻ പരിഗണിക്കണമോയെന്ന കാര്യം ചീഫ് ജസ്‌റ്റിസ് തീരുമാനിക്കുമെന്നായിരുന്നു കോടതിയുടെ നിലപാട്. അതുവരെ ചിദംബരത്തെ അറസ്‌റ്റ് ചെയ്യുന്നത് തടയണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം അനുവദിച്ചില്ല.

അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അർദ്ധരാത്രി ചിദംബരത്തിന്റെ വീട്ടിൽ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് ചിദംബരം അറിയിച്ചെങ്കിലും സി.ബി.ഐ വീട്ടിലെത്തുകയായിരുന്നു. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ അർഷദീപ് ഖുരാന സി.ബി.ഐയ്ക്ക് കത്തു നൽകിയിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തിന് രണ്ടു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നോട്ടീസ് നൽകിയതെന്നും അഭിഭാഷകൻ ചോദിച്ചു. ചിദംബരത്തിന്റെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് ആദ്യം സി.ബി.ഐയും എൻഫോഴ്സ്മെന്റും എത്തിയത്. ചിദംബരം വീട്ടിൽ ഇല്ലാതിരുന്നതിനാൽ മടങ്ങിയ ഇവർ അർദ്ധരാത്രി തിരികെയെത്തി നോട്ടീസ് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും ചിദംബരത്തെ തേടി ഇവർ രണ്ടുതവണ എത്തുകയായിരുന്നു.

ഐ.എൻ.എക്‌സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.