ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ ഡൽഹി കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതും സുപ്രിംകോടതി ഹർജി പരിഗണിക്കാത്തതും പി.ചിദംബരത്തിന്റെ അറസ്റ്റിലേക്ക് വഴിവയ്ക്കുമെന്നാണ് സൂചനകൾ. വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരിക്കെ പി.ചിദംബരം സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ അറസ്റ്റുചെയ്തിരുന്നു.
സൊഹ്‌റാബുദിൻ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് ഗുജറാത്തിൽആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയാണെന്നാായിരുന്നു സി.ബി.ഐയുടെ ആരോപണം. എന്നാൽ ഇതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അമിത് ഷായെ വെറുതേവിട്ടു.
പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവവർത്തിക്കുന്ന ലഷ്‌കറെ തൊയിബ അംഗമെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെയും ഭാര്യ കൗസർബിയെയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദില്‍ നിന്ന്, ഗുജറാത്ത് എ.ടി.എസ് തട്ടിക്കൊണ്ടുപോയെന്നും, 2005 നവംബറിൽ സൊഹ്‌റാബുദീനെ ഗാന്ധിനഗറിൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും ഭാര്യ കൗസർബിയെ ചുട്ടെരിച്ചുവെന്നുമാണ് കേസ്.
ഏറ്റുമുട്ടൽ കൊലയ്ക്ക് ദൃക്‌സാക്ഷിയും സൊഹ്‌റാബുദീന്റെ കൂട്ടാളിയുമായ തുൾസിറാമും 2006 ഡിസംബറിൽ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത് ആസൂത്രണം ചെയ്‌തെന്നായിരുന്നു ആരോപണം. 2010 ജൂലായിൽ സി.ബി.ഐ ഷായെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. ഗുജറാത്തിൽ കടക്കരുതെന്ന നിബന്ധനയോടെയായിരുന്നു അത്
.
എന്നാൽ നിഷ്പക്ഷ വിചാരണയ്ക്കായി' 2012 സെപ്റ്റംബറിൽ സൊഹ്‌റാബുദീന്‍ കേസ് സി.ബി.ഐയുടെ അപേക്ഷ പ്രകാരം തന്നെ മുംബയിലേക്കു മാറ്റുകയായിരുന്നു. ഷായ്‌ക്കെതിരെ കേസില്ലെന്നും രാഷ്ട്രീയ കാരണങ്ങളാൽഅദ്ദേഹത്തെ കേസിൽ പ്രതി ചേർത്തതാണെന്നും ചൂണ്ടിക്കാട്ടി 2014 ഡിസംബർ 30ന് മുംബയിലെ സി.ബി.ഐ കോടതി കേസ് തള്ളിയിരുന്നു. ഈ വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും 2016ൽ തള്ളുകയായിരുന്നു.
അതേസമയം ഇന്ന് പി.ചിദംബരം തന്റെ അറസ്റ്റ് ഒഴിവാക്കാനായി നെട്ടോട്ടത്തിലാണ്. മുൻകൂർ ജാമ്യഹർജി ലിസ്റ്റ് ചെയ്‌ത കേസായി സുപ്രീം കോടതിയുടെ പരിഗണനയിൽ വരാത്ത സാഹചര്യത്തിൽ സി.ബി.ഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസങ്ങളൊന്നുമില്ല.
ഒളിവിൽ പോയ ചിദംബരത്തെ കണ്ടെത്താനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. നാല് തവണ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അർദ്ധരാത്രി ചിദംബരത്തിന്റെ വീട്ടിൽ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു.