കഴിഞ്ഞ പ്രളയകാലത്ത് ദുരിതം അനുഭവിച്ചവർക്കുള്ള സഹായം വേഗം എത്തിക്കാൻ കഴിഞ്ഞില്ലെന്ന് നടൻ ധർമ്മജന്റെ പ്രതികരണത്തിന് നേരെ വൻ വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ ധർമ്മജനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്ത് വന്നിരുന്നു. ധർമജനെ അനുകൂലിച്ച് രംഗത്തുവന്ന നയൻ ടിനി ടോമിനു നേരെയും സൈബർ ആക്രമണം ഉണ്ടായി. താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയതെന്നും എന്നാൽ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോൾ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം അഭിപ്രായപ്പെട്ടത്. വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു
വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന കളക്ഷൻ സെന്ററിൽ നിന്നുമായിരുന്നു ടിനി ടോമിന്റെ ലൈവ്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. നമ്മൾ ആരുടേയും മനസ് വിഷമിപ്പിച്ചാൽ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ചു പ്രളയബാധിതർക്കായി സാമഗ്രികൾ സ്വരൂപിച്ച് ടിനി ടോമും ഇതിൽ മാതൃകയായിരുന്നു. തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂർ എംപി തുടക്കം കുറിച്ച ടിനിയുടെ യാത്ര രാത്രി എറണാകുളത്തെത്തിയപ്പോൾ സ്വന്തം എസ്.യു.വി നിറഞ്ഞതിനാൽ മറ്റ് രണ്ട് മിനി ലോറികൾ കൂടി പിടിച്ചാണ് സാമഗ്രികൾ കളക്‌ഷൻ സെന്ററിൽ എത്തിച്ചത്.