shreekumar-menon

എം.ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവലിനെ ആസ്പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന 'മഹാഭാരതം സിനിമയിൽ നിന്നും നിർമാതാവ് പിന്മാറി. ശ്രീകുമാർ മേനോൻ സിനിമയുടെ കാര്യം പറഞ്ഞ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിർമാതാവ് എസ്.കെ നാരായണന്റെ പിന്മാറ്റം. ഇക്കാര്യം സാമൂഹിക പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ശ്രീകുമാർ മേനോൻ 'വടി വയ്ക്കുന്നിടത്ത് കുട വയ്ക്കാത്ത' ഇന്റർനാഷണൽ വഞ്ചകനാണെന്നും സിനിമയുടെ കാര്യത്തിൽ തന്നെ പറഞ്ഞ് പറ്റിച്ചുവെന്നും എസ്.കെ നാരായണൻ തന്നോട് പറഞ്ഞതായി ജോമോൻ തന്റെ ഫേസ്‍ബുക്ക് കുറിപ്പിൽ പറയുന്നു. സിനിമയുടെ ചിത്രീകരണം നീണ്ടുപോകുന്നത് സംബന്ധിച്ച് എം.ടി നൽകിയ കേസിന്റെ കാര്യമുൾപ്പെടെ ശ്രീകുമാർ മേനോൻ തന്നോട് പറഞ്ഞിട്ടില്ലായിരുന്നുവെന്നും നിർമാതാവ് ആരോപിക്കുന്നു. ആദ്യം ഈ സിനിമയുടെ നിർമാതാകാനിരുന്ന വ്യവസായി ബി.ആർ ഷെട്ടിയും പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് മഹാഭാരതം എന്ന പേരിൽ ഈ സിനിമ പുറത്തിറക്കാൻ ശ്രീകുമാർ മേനോൻ ശ്രമിച്ചത്.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'MT വാസുദേവൻ നായരുടെ "രണ്ടാമൂഴം" നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച "മഹാഭാരതം" എന്ന സിനിമ പ്രോജെക്ടിൽ നിന്നും നിർമ്മാതാവ് ഡോ. SK നാരായണൻ പിന്മാറി.

MT വാസുദേവൻ നായരുമായുള്ള "രണ്ടാമൂഴ"ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വര്ഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാൻ നിർമ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നാലു വർഷത്തിനുള്ളിൽ "രണ്ടാമൂഴ"ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം MT ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് "രണ്ടാമൂഴ"ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് MT കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി MT ക്ക്‌ തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. SK നാരായണനുമായി ചേർന്ന് "രണ്ടാമൂഴം" സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാൻ നിർമ്മാതാവ് ഡോ. SK നാരായണൻ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രൊജക്റ്റ്‌. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ "വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത" ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ്‌ അവസാനിപ്പിക്കാൻ നിർമാതാവ് തീരുമാനിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. SK നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫേസ്ബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.

ജോമോൻ പുത്തൻപുരയ്‌ക്കൽ'