തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ലൈറ്റ്മെട്രോ ടെക്നോപാർക്കിലേക്ക് നീട്ടാനുള്ള പഠനം അതിവേഗം പൂർത്തിയാക്കും. 30ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തി. കരമന മുതൽ ടെക്നോസിറ്റി വരെയുള്ള നിലവിലെ മെട്രോ പാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താനാണ് പഠനം. അതിവേഗ സർവേ നടത്തി റൂട്ട് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നാറ്റ്പാക് റിപ്പോർട്ട് നൽകണം. റെയിൽവേ ബോർഡിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിനെ (റൈറ്റ്സ്) പഠനത്തിന് നിയോഗിക്കാനായിരുന്നു ചില ഐ.എ.എസുകാരുടെ നിർദ്ദേശം. എന്നാൽ റൈറ്റ്സിന്റെ പഠനത്തിന് ചെലവേറുമെന്നതിനാൽ നാറ്റ്പാകിനെ ചുമതലപ്പെടുത്തി കെ.ആർ.ടി.എൽ ഇന്നലെ തീരുമാനമെടുത്തു.
ലൈറ്റ്മെട്രോയ്ക്ക് മുൻപുണ്ടായിരുന്ന മോണോറെയിൽ പദ്ധതിക്ക് സാദ്ധ്യതാപഠനം നടത്തിയത് നാറ്ര്പാക്കായിരുന്നു. ലൈറ്റ്മെട്രോയുടെ ഭാഗമായുള്ള സമഗ്ര നഗര ഗതാഗത രൂപരേഖ തയ്യാറാക്കിയതും നാറ്റ്പാക്കായിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജൂലായ് 24ന് ചേർന്ന കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ (കെ.ആർ.ടി.എൽ) ബോർഡ് യോഗമാണ് ടെക്നോപാർക്കിലേക്ക് ലൈറ്റ് മെട്രോ നീട്ടാനാവുമോയെന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. പദ്ധതി കൂടുതൽ ലാഭകരമാവുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്നെയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചതും. ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്തി ലൈറ്റ് മെട്രോയുടെ പദ്ധതിരേഖ അനുമതിക്കായി കേന്ദ്രസർക്കാരിന് സമർപ്പിക്കാനായിരുന്നു തീരുമാനം. ഈ പഠനം വൈകിയാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതികൾക്ക് അനുമതി തേടുന്നത് വൈകും. കാലതാമസം ഒഴിവാക്കാനാണ് അതിവേഗ പഠനം നടത്തി റിപ്പോർട്ട് നൽകാൻ നാറ്റ്പാക്കിനോട് നിർദ്ദേശിച്ചത്.
ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ്-3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നു. അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും നിരവധിയാണ്. നിലവിൽ കരമന വരെയുള്ള മെട്രോ ഭാവിയിൽ നെയ്യാറ്റിൻകര വരെയും പള്ളിപ്പുറത്തു നിന്ന് ആറ്റിങ്ങൽ വരെയും നീട്ടിയാൽ നഗരയാത്രയ്ക്ക് ഏറെ ഉപകാരപ്പെടും. നിലവിൽ ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്. ടെക്നോപാർക്ക് കണക്ടിവിറ്റിയുണ്ടെങ്കിൽ ലൈറ്റ്മെട്രോ കൂടുതൽ ലാഭകരമാവും. മാത്രമല്ല ഗതാഗതക്കുരുക്ക് അഴിയുകയും അന്തരീക്ഷ മലിനീകരണം കുറയുകയും ചെയ്യും.
120 കോടി അധികം ചെലവാക്കിയാൽ കഴക്കൂട്ടത്തു നിന്ന് ലൈറ്റ്മെട്രോ ടെക്നോപാർക്കിലേക്ക് സർവീസ് നീട്ടാമെന്നും 1.4 ഹെക്ടർ സ്വകാര്യ ഭൂമിയേറ്റെടുത്താൽ മതിയെന്നും ജീവനക്കാരുടെ സംഘടനകൾ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളിലായി നിത്യേന രണ്ടരലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിരേഖയിലുള്ളത്.
3 കടമ്പകൾ
ടെക്നോപാർക്കിനു മുന്നിലൂടെയുള്ള കഴക്കൂട്ടം മേൽപ്പാലത്തിന്റെ നിർമാണം ദേശീയപാതാ അതോറിട്ടി ആരംഭിച്ചുകഴിഞ്ഞു. ടെക്നോപാർക്കിനെ ഉൾപ്പെടുത്താനുള്ള തീരുമാനം അല്പംകൂടി മുൻപായിരുന്നെങ്കിൽ ഈ നാലുവരി ഓവർബ്രിഡ്ജിൽ മെട്രോയ്ക്കുള്ള പാതയും ഉൾപ്പെടുത്താമായിരുന്നു. ലൈറ്റ് മെട്രോ പാതയ്ക്കായി വേറെ വഴി കണ്ടെത്തുമെന്നാണ് കെ.ആർ.ടി.എൽ അധികൃതർ പറയുന്നത്.
ടെക്നോപാർക്ക് ഉയരത്തിലുള്ള പ്രദേശത്താണെന്നും അവിടേക്കുള്ള പാത കയറ്റമുള്ളതാണെന്നതും മെട്രോയ്ക്ക് വെല്ലുവിളിയാണ്. ഭൂമിയുടെ ഘടന മെട്രോയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു മുൻപ് ഡി.എം.ആർ.സിയും നാറ്റ്പാകും നടത്തിയ സാദ്ധ്യതാപഠനത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്.
ദേശീയപാതയും ബൈപ്പാസും കൂടിച്ചേരുന്ന കഴക്കൂട്ടത്തെ ജംഗ്ഷൻ മുതൽ ടെക്നോപാർക്കു വരെ പുതിയ മെട്രോ ലൈനിനായി സ്ഥലമേറ്റെടുക്കേണ്ടിവരും. നിലവിൽ ബൈപ്പാസും സർവീസ് റോഡും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. സർവീസ് റോഡിന്റെ വശത്തുകൂടി ടെക്നോപാർക്കിനുള്ളിലേക്ക് തൂണുകൾ നിർമ്മിച്ച് അതിനുമുകളിൽ മെട്രോപാത സ്ഥാപിക്കാനാണ് ആലോചന. ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വീണ്ടും സ്ഥലമെടുക്കുന്നത് പ്രതിഷേധത്തിനിടയാക്കിയേക്കാം.
ടെക്നോപാർക്കിൽ മെട്രോ സ്റ്റേഷൻ വരും
ടെക്നോപാർക്കിനുള്ളിലൂടെ മെട്രോ സർവീസും പാർക്കിനുള്ളിൽ മെട്രോയുടെ സ്റ്റേഷനും വരാനാണ് സാദ്ധ്യത. ഇതിന് സുരക്ഷാപ്രശ്നങ്ങളുണ്ടാവില്ലെന്ന് കെ.ആർ.ടി.എൽ മാനേജിംഗ് ഡയറക്ടർ കെ.എൻ.സതീഷ് പറഞ്ഞു. ഈ സ്റ്റേഷൻ നിർമ്മാണത്തിനുള്ള ചെലവ് ടെക്നോപാർക്ക് അധികൃതർ തന്നെ വഹിക്കാനാവുമോയെന്ന് അവരുമായി അടുത്തദിവസം ചർച്ച നടത്തും. അങ്ങനെയായാൽ പദ്ധതിചെലവ് വൻതോതിൽ കൂടില്ല. കഴക്കൂട്ടം കഴിഞ്ഞാൽ അടുത്ത സ്റ്റേഷൻ ടെക്നോപാർക്കായിരിക്കുമെന്നാണ് നിലവിലെ ധാരണ. നാറ്റ്പാകിന്റെ പഠനം പൂർത്തിയായാലേ ഇവയ്ക്കെല്ലാം അന്തിമധാരണയുണ്ടാവൂ. മെട്രോയ്ക്ക് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും കണക്ടിവിറ്റിയുണ്ട്. അതിനാൽ പാർക്കിനുള്ളിൽ സ്റ്റേഷനുണ്ടായാൽ ടെക്കികൾ മെട്രോയാത്ര പതിവാക്കുമെന്നാണ് കെ.ആർ.ടി.എൽ പ്രതീക്ഷിക്കുന്നത്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് വഴി ടെക്നോപാർക്കിന് പിൻഭാഗത്തു കൂടി ദേശീയപാതയിലെ അമ്പലത്തുംകരയിലെത്തി അവിടെ നിന്ന് കാര്യവട്ടത്തേക്കുള്ള പാതയിൽ കയറുന്ന തരത്തിൽ പുതിയ അലൈൻമെന്റുണ്ടാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ടെക്നോപാർക്കിനുള്ളിൽ കൂടി മെട്രോ കടന്നുപോയില്ലെങ്കിൽ ടെക്കികൾക്ക് ഗുണം കിട്ടില്ല.