ന്യൂഡൽഹി: ബി.ജെ.പിയുടെ മെമ്പർഷിപ്പ് കാമ്പെയിനിൽ റെക്കാഡ് നേട്ടം. ഇത്തവണത്തെ മെമ്പർഷിപ്പ് കാമ്പെയിൻ ആരംഭിച്ചപ്പോൾ ബി.ജെ.പിക്ക് ലഭിച്ചത് നാല് കോടിയോളം പുതിയ അംഗങ്ങളെ എന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 3.78 കോടി പുതിയ അംഗങ്ങളാണ് ബി.ജെ.പിയിൽ ചേർന്നത്. അവസാനവട്ട കണക്കുകൾ പൂർത്തിയാകുമ്പോൾ അംഗസംഖ്യ ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
2.2 കോടി പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കുക എന്നതായിരുന്നു മെമ്പർഷിപ്പ് കാമ്പെയിൻ ആരംഭിക്കും മുൻപ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ ലക്ഷ്യം വച്ചതിനെക്കാൾ 1.6 കോടി പുതിയ അംഗങ്ങളെയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ജൂലായ് ആറ് മുതലാണ് കാമ്പെയിൻ ആരംഭിച്ചത്. ഇതുവരെ പാർട്ടിയിൽ ചേർന്നത് 3,78,67,753 പുതിയ അംഗങ്ങളാണ്. മിസ്ഡ് കോൾ അടിച്ചും പാർട്ടിയിൽ അംഗത്വമെടുക്കാം.
കേരളത്തിൽ പുതുതായി 6.5 ലക്ഷം പേർ ബിജെപിയിൽ ചേർന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് 18 വരെയുള്ള കണക്കാണിത്. പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ഇന്നലെ ചേർന്ന ബി.ജെ.പി നേതൃയോഗം വിലയിരുത്തി. ദേശീയ നേതൃത്വം ഒരാഴ്ച കൂടി അംഗത്വ പ്രചാരണം നീട്ടിയതിനാൽ കേരളത്തിലെ പാർട്ടി അംഗങ്ങളുടെ കണക്ക് പിന്നീടു പ്രഖ്യാപിക്കും. ഒരാഴ്ചയ്ക്കകം 2 ലക്ഷം പേർ കൂടി ചേരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള പറഞ്ഞു.