tharoor

ന്യൂഡൽഹി: ഐ.എൻ.എക്‌സ് അഴിമതിക്കേസിൽ മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ശശി തരൂർ എം.പി രംഗത്തെത്തി. അതേസമയം, ചിദംബരത്തിന് പിന്തുണ അറിയിച്ച ട്വീറ്റിൽ തരൂർ ഉപയോഗിച്ച ഒരു വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തത് ഷാഡിൻഫ്രോയിഡ് - schadenfreude അഥവാ മറ്റുള്ളവരുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന അവസ്ഥയെന്നാണ് തരൂർ വിശേഷിപ്പിച്ചത്. വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവമുള്ള ശ്രമങ്ങളെ ധൈര്യത്തോടെ നേരിടുന്ന ചിദംബരത്തിന് എല്ലാ പിന്തുണയും നൽകുന്നു. അവസാനം സത്യം പുലരുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. അതുവരെ ദുഷിച്ച മനസുള്ളവരെ ഇതുകണ്ടാൻ അനുവദിക്കാമെന്നുമായിരുന്നു തരൂർ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ

— Shashi Tharoor (@ShashiTharoor) August 21, 2019


അതേസമയം, ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽപോയ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഇന്നലെ രാത്രി അരങ്ങേറിയ അതീവ നാടകീയമായ രംഗങ്ങൾക്കൊടുവിൽ സി. ബി. ഐ മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തിരുന്നു. അപ്പീൽ സമർപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ സുപ്രീംകോടതിയിലും രാത്രി കോൺഗ്രസ് ആസ്ഥാനത്തും തുടർന്ന് ഡൽഹി ജോർബാഗിലെ ചിദംബരത്തിന്റെ വസതിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അപ്പീൽ ഇന്നലെ ലിസ്റ്റ് ചെയ്യിക്കാനുള്ള ചിദംബരത്തിന്റെ അഭിഭാഷകരുടെ ശ്രമം പരാജയപ്പെട്ടതും സുപ്രീംകോടതി അത് വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്‌തതും തിരിച്ചടിയായി. ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്ന സി.ബി.ഐ സംഘം ഉച്ചയ്‌ക്ക് മുമ്പ് തന്നെ ചിദംബരത്തെ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്. സി.ബി.ഐ ആസ്ഥാനത്തുള്ള ചിദംബരത്തെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനായി അപേക്ഷ നൽകുമെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.