salary-change

തിരുവനന്തപുരം: സംസ്ഥാനത്തെ പാറ പൊട്ടിക്കൽ, റോഡ് നിർമാണവും കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും നദികളിൽനിന്നു മണൽ വാരലും കയറ്റിറക്കും മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം തൊഴിൽ വകുപ്പ് പുതുക്കി നിശ്ചയിച്ചു. നിർമ്മാണ മേഖലയിലെ എട്ടു മണിക്കൂർ ജോലിക്ക് ഹൈലി സ്‌കിൽഡ് തൊഴിലാളികളുടെ മിനിമം വേതനം 940 രൂപയാക്കി. സ്‌കിൽഡ് 890 രൂപ, സെമി സ്‌കിൽഡ് 820 രൂപ, അൺ സ്‌കിൽഡ് 770 രൂപ, ജെ.സി.ബി. ഹെൽപ്പർ, കടത്തുകാരൻ ഹെൽപ്പർ തുടങ്ങിയവർക്ക് 730 രൂപ എന്നിങ്ങനെയാണ് പുതിയ വേതന നിരക്ക്. റോഡ് നിർമാണ മേഖലയിൽ ഹൈലി സ്‌കിൽഡ് തൊഴിലാളിക്ക് 940,​ സ്‌കിൽഡ് 890,​ സെമി സ്‌കിൽഡ് 820,​ റാക്ക് പിടിക്കൽ, വീൽ പിടിക്കൽ, റോളർ ജോലികൾക്ക് 770,​ മറ്റ് അവിദഗ്ധ ജോലികൾക്ക് 730 രൂപ എന്നിങ്ങനെയാണ് മിനിമം വേതനം. ക്രഷർ ഓപ്പറേറ്റർ 940,​ ജാക്ക് ഹാമർ ഓപ്പറേറ്റർ 890,​ പാറ പൊട്ടിക്കൽ, കരിങ്കല്ലുടയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടു ലോറിയിലേക്കോ മറ്റു വാഹനങ്ങളിലേക്കോ വാഹനങ്ങളിൽനിന്നോ അല്ലാതെയോ ഉള്ള കയറ്റിറക്ക്, കയറ്റിറക്ക് സഹായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ എന്നിവർക്ക് 770 രൂപയാണ് മിനിമം വേതനം. പുഴ മണൽ ശേഖരണത്തിന് 1080 രൂപ (അഞ്ച് ടൺ), മണൽ വാഹനത്തിൽ കയറ്റുന്നതിന് 1010 രൂപ(അഞ്ചു ടൺ), മണൽ വാഹനത്തിൽനിന്നും / വഞ്ചിയിൽനിന്നും / തോണിയിൽനിന്നും ഇറക്കി 50 മീറ്റർ ദൂരം വരെ കൊണ്ടുപോകുന്നതിന് 1010 രൂപ(അഞ്ചു ടൺ) മണൽ വാഹനത്തിൽനിന്നും / വഞ്ചിയിൽനിന്നും / തോണിയിൽനിന്നും നേരിട്ട് ഇറക്കുന്നതിന് 1010 രൂപ (10 ടൺ ) എന്നിങ്ങനെയാണ് മിനിമം വേതനം.