ഇസ്ലാമാബാദ്: കാശ്മീർ വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇനി കാശ്മീർ വിഷയത്തിൽ ഇന്ത്യയോട് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയോട് സമാധാനത്തിനായി താൻ നടത്തിയ ശ്രമങ്ങളെല്ലാം അവർ പ്രീണനത്തിനായാണ് ഉപയോഗിച്ചതെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മോദി ഈ ആവശ്യം ആവർത്തിച്ച് നിരസിക്കുകയാണ് ഉണ്ടായത്. ഇനി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലുള്ള സന്ധി സംഭാഷണത്തിനുമില്ല. ആണവായുധങ്ങൾ കെെവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
സമാധാന ശ്രമങ്ങളെല്ലാം അവർ പ്രീണനത്തിന് വേണ്ടി ഉപയോഗിച്ചു. ഇനി ഞങ്ങൾക്ക് കൂടുതലൊന്നും ആലോചിക്കാനില്ല. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ഹിന്ദുത്വ സർക്കാരിന്റെ നടപടിയിൽ അപലപിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.