തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാർട്ടി മുൻകൈ എടുക്കേണ്ട ആവശ്യമില്ലെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ പാർട്ടിയ്ക്ക് പറ്റിയ പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ നിരവധി നിർദേശങ്ങളുയർന്നിരുന്നു.
വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിർദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. നേതാക്കൾ ആളുകൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. വിശ്വാസികളെയും പാർട്ടിയ്ക്ക് ഒപ്പം നിർത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണം. നിലവിൽ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദ്ദേശമുണ്ട്. വിവാദ നിലപാടുകളിൽ പാർട്ടിയ്ക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തിൽ നിർദേശമുയർന്നു. പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സിപിഎം സംസ്ഥാനസമിതിയിൽ നിർദേശമുയർന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ യോഗത്തിന്റെ ചർച്ചയിൽ സി.പി.എം മന്ത്രിമാർക്കെതിരെയും വിമർശനങ്ങളുയർന്നിരുന്നു. പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാരെങ്കിലും മുഖം തിരിക്കുന്നെന്നും അതുപോലെ വീടുകളിൽ നിന്നുള്ള നിർബന്ധിത പിരിവ് പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുണ്ടെന്നും അഭിപ്രായം ഉയർന്നിരുന്നു. പിരിവ് തരാത്തവരെ വെറുപ്പിക്കരുതെന്ന ശക്തമായ നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് നൽകണം. പിരിവിന് ചെല്ലുന്നവർ വീട്ടുകാരോട് വിനയത്തോടെ പെരുമാറണം. പിരിവ് തരാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താൽ അവരോട് തട്ടിക്കയറുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. പിരിവ് തരാത്ത വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ അരുത്. വീടുകളിൽ വിവാഹം പോലുള്ള ചടങ്ങുകളിലെല്ലാം പാർട്ടിപ്രവർത്തകരുടെ സജീവസാന്നിദ്ധ്യമുണ്ടാകണം. നേതാക്കളുടെ പെരുമാറ്റത്തിൽ മേൽത്തട്ടിലടക്കം മാറ്റം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.