കൊല്ലം: 18 വർഷം മുമ്പ് കാണാതായ ഭർത്താവിനെ സ്വന്തം വീടിനുള്ളിൽ കണ്ടെത്തി. കൊല്ലം വടക്കേവിള ലക്ഷം വീട്ടിൽ സുദർശനബാബുവിനെയാണ് സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിംഗ് പഴ്സൻ ട്രാക്കിംഗ് യൂണിറ്റ് സംഘം സ്വന്തം വീട്ടിൽ നിന്നു തന്നെ കണ്ടെത്തിയത്. ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ തന്നെയാണ് 18 വർഷം മുമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പരാതി നൽകി കുറച്ചു നാളുകൾക്ക് ശേഷം തന്നെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം കഴിഞ്ഞ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2001ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗുജറാത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് ട്രെയിനിൽ പോയ സുദർശനബാബുവിന്റെ വിവരങ്ങൾ അറിയാത്തതിനെ തുടർന്ന് 2001 മേയ് 22നാണ് ഭാര്യ ശകുന്തള കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. അതേസമയം, കുറച്ച് നാളുകൾക്കുശേഷം സുദർശനബാബു സഹോദരിയുടെ അടുത്ത് തന്നെ എത്തിയിരുന്നു. ശേഷം, തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. എന്നാൽ, അന്ന് ഭാര്യ നൽകിയ പരാതി പിൻവലിക്കാതിരുന്നതും ഭർത്താവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതിരുന്നതുമാണ് സുദർശനബാബുവിന്റെ അറസ്റ്റിന് കാരണമായത്.
അതേസമയം, സുദർശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പൊലീസ് അന്വേഷണം മാൻ മിസിംഗ് യൂണിറ്റിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടിൽ എത്തിയ സംഘം സുദർശനബാബുവിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് കുടുംബത്തോടൊപ്പം പോകാൻ കോടതി അനുമതി നൽകി. കേസിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.