1. ശബരിമല യുവതീ പ്രവേശനത്തില്‍ അടക്കം നിലപാടില്‍ മയപ്പെട്ട് സി.പി.എം. സി.പി.എമ്മിന് ബഹുജന സ്വാധീനം കുറഞ്ഞു എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോട് വിനയാന്വതരായി പെരുമാറണം. ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റണം. ബഹുജന സ്വാധീനം കുറയ്ക്കുന്ന ഒരു പ്രവര്‍ത്തനങ്ങളിലും പങ്കാളികള്‍ ആവില്ല. സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെ നിലവിലെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണം എന്നും കോടിയേരി
2. കേരളത്തില്‍ ഹിന്ദു വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. ശബരിമല വിഷയത്തില്‍ നിലപാടില്‍ മയപ്പെട്ട സി.പി.എം, നിയമങ്ങള്‍ ബലംപ്രയോഗിച്ച് നടപ്പാക്കില്ല എന്ന് പറഞ്ഞു. സക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സി.പി.എം സംസ്ഥാന സമിതിയ്ക്ക് മതിപ്പ്. കേന്ദ്രം കേരളത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നു. ഇതിനിടയില്‍ ആണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം സി.പി.എം ഏറ്റെടുക്കും. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിട നിര്‍മ്മാണം നടത്തും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഈ രീതി അവലംബിക്കും
3. ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും അഴിമതി നിലനില്‍ക്കുന്നു. ഇത്തരക്കാര്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. സി.പി.എമ്മില്‍ കാലാനുസൃത മാറ്റം വരുമെന്ന് കോടിയേരി. വലതുപക്ഷ മുന്നേറ്റം തടയുക പ്രധാന ലക്ഷ്യം. കേഡര്‍മാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ആര്‍.എസ്.എസിന് മുന്നില്‍ കീഴടങ്ങാത്ത രാഷ്ട്രീയം മുന്നോട്ടു വയ്ക്കും. ആര്‍.എസ്.എസിന് മുന്നില്‍ കീഴടങ്ങാത്ത രാഷ്ട്രീയം മുന്നോട്ടു വയ്ക്കും എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
4. ദക്ഷിണേന്ത്യയിലേക്ക് ഭീകരര്‍ എത്തി എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. 2. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണം എന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശ്രീലങ്ക വഴി ആറ് ലഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയും ഉള്‍പ്പെടുന്ന സംഘത്തില്‍ മലയാളിയും ഉള്ളതായി വിവരം.
5. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു
6. പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധന നടത്താതെ പതിനായിരം രൂപ അടിയന്തര സഹായം ഓണത്തിന് മുമ്പായി നല്‍കാന്‍ റവന്യൂ വകുപ്പിന്റെ ശുപാര്‍ശ. ആയിരം വില്ലേജുകളെ പ്രളയ ബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക ക്യാമ്പുകളില്‍ എത്തിയ 1,11,000 കുടുംബങ്ങള്‍ക്കാണ് ഉടനടി പതിനായിരം രൂപ നല്‍കുക.
7. ബന്ധു വീടുകളിലേക്ക് മാറുകയോ സര്‍ക്കാര്‍ ക്യാമ്പുകളില്‍ എത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഫീല്‍ഡ് തല പരിശോധന നടത്തിയ ശേഷം ആയിരിക്കും സഹായം നല്‍കുക. കഴിഞ്ഞ വര്‍ഷം അനര്‍ഹരായവര്‍ പണം കൈപ്പറ്റിയ പശ്ചാത്തലത്തില്‍ അടിയന്തര സഹായം അനുവദിക്കും മുമ്പ് വില്ലേജ് ഓഫീസറും സംബന്ധപ്പെട്ട സംഘം ഫീല്‍ഡ് പരിശോധന നടത്തി അര്‍ഹത ഉറപ്പാക്കിയ ശേഷം സഹായം നല്‍കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം. സൂക്ഷമ പരിശോധ നടത്താന്‍ ഏറെ സമയം വേണ്ടി വരും എന്നതിനാല്‍ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ റവന്യൂ വകുപ്പ് തീരുമാനം എടുക്കുക ആയിരുന്നു.
8. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് ആശ്വാസം. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇക്കാലയളവില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ വാങ്ങാനോ ഇ.ഡിക്ക് കഴിയില്ല. അതേസമയം, ചിദംബരം സി.ബി.ഐയുടെ കസ്റ്റഡിയില്‍ തുടരും. സി.ബിഐക്കെതിരെ നല്‍കിയ ഹര്‍ജിയും ഇ.ഡിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയും ഒരുമിച്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
9. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിംഗ്വിയും ഉന്നയിച്ചത് രൂക്ഷമായ ആരോപണങ്ങള്‍. വാക്കാലുള്ള വാദം പൂര്‍ത്തിയായ ശേഷം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജഡ്ജിക്ക് കുറിപ്പ് കൈമാറി. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എതിരെ വാദം ഉന്നയിക്കാന്‍ ചിദംബരത്തിന് അവസരം നല്‍കിയില്ല. കുറിപ്പിലുള്ള കാര്യങ്ങള്‍ വിധിയില്‍ അതേപടി പകര്‍ത്തിയത് ഹൈക്കോടതി ജഡ്ജിന്റെ പക്ഷപാതപരമായ സമീപനത്തിന്റെ തെളിവാണെന്നും ഇരുവരും ആരോപിച്ചു