തിരുവനന്തപുരം: മാദ്ധ്യവപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സംരക്ഷണം ഒരുക്കിയത് ഉന്നതരാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണ്, മന്ത്രിയായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും എം.എം. മണി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്റെ പിന്നിൽ ഒരു വലിയ ശക്തിയുണ്ട്. അതെല്ലാം ആരാണെന്ന് മന്ത്രിയായ താൻ പറയുന്നത് ശരിയല്ല. ഒരാളെ കാറിടിച്ചു കൊല്ലുക, എന്നിട്ട് അതിൽ നിന്നും രക്ഷപെടാൻ വൃത്തികെട്ട നിലപാടെടുക്കുക. മെഡിക്കൽ കോളേജിൽ പോകുന്നതിന് പകരം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം പോയത്. അയാൾ ഇത്തരം കാര്യങ്ങളെപ്പറ്റി ഒക്കെ അറിവുള്ള വ്യക്തിയാണ്. അതിനൊക്കെ ആവശ്യമുള്ള കാര്യങ്ങൾ അയാൾ ചെയ്തു എന്നാണ് താൻ വിശ്വസിക്കുന്നത്- എം.എം മണി പറഞ്ഞു.
കേസ് അട്ടിമറിക്കാൻ വേണ്ടി സ്വകാര്യ ആശുപത്രിയിൽ പോയി കിടന്നു എന്ന നിഗമനത്തിൽ കോടതിക്ക് എത്താം. മികച്ച ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജ് ഉണ്ടായിട്ടും അയാൾ പോയത് അവിടെയാണ്. അത് അട്ടിമറിക്കാൻ ആണെന്ന് വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി.