mar-george-alencheri

കൊച്ചി: സിറോ മലബാർ സഭാ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസിൽ മാർ ജോർജ് അലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആലഞ്ചേരി നൽകിയ ഹർജി തള്ളിയാണ് ഇപ്പോൾ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ആർച്ച് ബിഷപ് മാർ ജോർജ്ജ് ആല‌ഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസിൽ വിചാരണ നേരിടണം.

അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുൻവശമുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും, സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ഉത്തരവിട്ടത്.