kerala

കൊച്ചി: ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ആറ് ലഷ്കറെ ത്വയിബ തീവ്രവാദികളുടെ കാരിയറായി പ്രവർത്തിക്കുന്നെന്ന് സംശയിക്കുന്ന മലയാളിയായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളത്തെ കോടതിയിൽ ഹാജരാവാൻ എത്തിയപ്പോഴാണ് അബ്ദുൾ റഹീമിനെ പെലീസ് കസ്റ്റഡിയിൽ എടുത്തത്. തീവ്രവാദ ഭീഷണിയെ തുടർന്ന് ഇയാളെ പൊലീസ് തെരയുകയായിരുന്നു. ഇയാൾ ബഹ്റൈനിൽ നിന്നും രണ്ട് ദിവസം മുമ്പാണ് കൊച്ചിയിൽ എത്തിയത്. ഇയൾക്കൊപ്പമുണ്ടായിരുന്നു ഒരു സ്ത്രീയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

അബ്ദുൾ ഖാദറിന്റെ ചിത്രം തമിഴ്നാട് പൊലീസിന് ലഭിച്ചിരുന്നു. കുറേക്കാലം ബഹ്റൈനിൽ ബിസിസ് ചെയ്തിരുന്ന അയാൾ കച്ചവടം പൊളിഞ്ഞപ്പോൾ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജൻസ് ഏജസികളുടെ കണ്ടെത്തൽ. കുറച്ചു വർഷം ബഹ്റൈനിൽ ബിസിനസ് നടത്തി സാമ്പത്തിക ബാധ്യതകളിൽപ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വർക് ‌ഷോപ്പ് നടത്തി പൊളിഞ്ഞ റഹിം വീണ്ടും ബഹ്റൈനിലേക്ക് പോവുകയായിരുന്നത്രേ. എന്നാൽ ദുബായിലേക്കു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ആരുമായും അധികം അടുക്കാത്ത പ്രകൃതക്കാരനായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു.

മൂന്നു ദിവസം മുമ്പ് ഇയാൾ പിതാവുമായി ഫോണിൽ സംസാരിച്ചപ്പോൾ അടുത്ത ദിവസം നാട്ടിലേക്കു വരുന്നതായി പറഞ്ഞിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ബഹ്റൈനിൽ ബിസിനസ് നടത്തിയിരുന്ന സമയത്തു പോലും റഹിം കുടുംബാംഗങ്ങളുമായി അടുപ്പം പുലർത്തിയിരുന്നില്ല.